ന്യൂഡൽഹി: മണിപ്പുരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ലോക്സഭയിൽ ഉറപ്പു നൽകി.
മണിപ്പുർ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. മണിപ്പുരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഭയില്‍ ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചകളിലൂടെ പ്രതിപക്ഷം പാഴാക്കിയത്. അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിതെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. രാജ്യത്തെക്കാള്‍ പാര്‍ട്ടിക്ക് പ്രധാന്യം നല്‍കുന്നവരാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു.
അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി ആദ്യ ഒന്നരമണിക്കൂറോളം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുലിനെയും കടന്നാക്രമിച്ചായിരുന്നു ആദ്യ മണിക്കൂറുകളിൽ മോദി സംസാരിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്ത്തിയിരുന്നു.
മണിപ്പുരിനെ കുറിച്ച് പറയൂവെന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
ഇതിനുപിന്നാലെയാണ് മോദി മണിപ്പുരിനെ കുറിച്ച് സഭയിൽ സംസാരിച്ചത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പുർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
മണിപ്പുരിലെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
08:06 PM Aug 10, 2023 | Deepika.com