തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒൻപതിനു മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.
വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്കൂൾ, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്, അശ്വാരൂഡ പോലീസ്, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവർ അണിനിരക്കുന്ന പരേഡ് നടക്കും.
മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജീവൻരക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും.
സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രമിറക്കി.
ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. ചടങ്ങുകൾ രാവിലെ ഒൻപതിനോ അതിനുശേഷമോ നടക്കും. സബ് ഡിവിഷൻ, ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒൻപതിനോ അതിനുശേഷമോ ആണ് പതാക ഉയത്തുന്നത്. ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി ദേശീയ പതാക ഉയർത്തും.
ദേശീയ പതാക ഉയർത്തുമ്പോൾ 2002ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. പ്ലാസ്റ്റിക്ക് ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണം.
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ ഒൻപതിനു പതാക ഉയർത്തും
07:25 PM Aug 10, 2023 | Deepika.com