ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ സഖ്യത്തിനും മുന്‍ യുപിഎ സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യുപിഎ സര്‍ക്കാര്‍ ഒരു ദശാബ്ദം പാഴാക്കി കളഞ്ഞെന്ന് മന്ത്രി പറഞ്ഞു.
2013 വരെ ഇന്ത്യയെ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ അടയാളപ്പെടുത്തിക്കഴിഞ്ഞു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാര്‍ക്ക് സ്വപ്‌നങ്ങള്‍ മാത്രമാണ് നല്‍കിയിരുന്നതെന്നും എന്നാല്‍ എന്‍ഡിഎ സര്‍ക്കാരാണ് ഇവ സഫലീകരിച്ചു കൊടുത്തതെന്നും മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാരിന് വിശ്വാസ്യതയില്ലായിരുന്നുവെന്നും അഴിമതിയേയും സ്വജനപക്ഷപാതത്തേയും പറ്റി ജനങ്ങളെ ഓര്‍മിപ്പിച്ചത് തന്നെ അവരാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് പ്രതിപക്ഷ സഖ്യം "ഇന്ത്യ' എന്ന പേര് തിരഞ്ഞെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ സഖ്യത്തിനുള്ളില്‍ തന്നെ മത്സരം കടുക്കുകയാണെന്നും അവരുടെ പാര്‍ട്ടി തന്നെ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിയോജിപ്പുകള്‍ നോക്കികാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റിപ്പോ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ആര്‍ബിഐ പണനയ സമിതിയുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യ രംഗത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഭരണമാണ് ഇപ്പോഴുള്ളതെന്നും 2014ല്‍ രാജ്യത്ത് ഏഴ് എയിംസ് ആശുപത്രികളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോൾ 23 എണ്ണമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാര്‍ ഒരു ദശാബ്ദം പാഴാക്കി കളഞ്ഞു; പ്രതിപക്ഷത്തിനെതിരെ നിര്‍മലാ സീതാരാമന്‍
03:14 PM Aug 10, 2023 | Deepika.com