അഞ്ചല്‍: കൊല്ലത്ത് സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ. മങ്ങാട് അറുനൂറ്റിമംഗലം രജിത ഭവനില്‍ വിനോജ് കുമാര്‍ (49) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.
ആയൂര്‍ ചെറുപുഷ്പം സ്കൂളില്‍ ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ നാലിനാണ് ആയൂര്‍ ചെറുപുഷ്പം സ്കൂളില്‍ കവര്‍ച്ച നടന്നത്. ഒന്‍പതോടെ സ്കൂളില്‍ കടന്ന പ്രതി ഓഫീസ് കുത്തിത്തുറന്ന് സ്കൂള്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തി എണ്പത്തിനായിരത്തോളം രൂപയാണ് കവര്‍ച്ച ചെയ്തത്.
തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊട്ടാരക്കരയില്‍ എത്തിയ പ്രതി ഇവിടെ നിന്നും ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലത്തെ വീട്ടിലേക്കു പോവുകയായിരുന്നു.
സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അടുത്തിടെ ജയില്‍ മോചിതരായ സമാനമായ മോഷണങ്ങളില്‍ പ്രതികളായ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒടുവിലാണ് പതിമൂന്നോളം കവര്‍ച്ച കേസുകളില്‍ പ്രതിയായ വിനോജ്കുമാറിനെ തിരിച്ചറിയുന്നത്.
തുടര്‍ന്ന് ഇയാളെ കൊല്ലത്തെ വാടക വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്നും കവര്‍ച്ച ചെയ്ത തുക കൊണ്ട് വാങ്ങിയ ബൈക്കും, 68,000 രൂപയും പോലീസ് കണ്ടെടുത്തു. പ്രതിയെ സ്കൂളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
രണ്ടാഴ്ചയോളം സ്കൂളും പരിസരവും നിരീക്ഷിച്ച ശേഷമാണു പ്രതി കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിർദേശപ്രകാരം ചടയമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ മോനിഷ്, പ്രീയ, ആഷിശ് കോഹൂര്‍, സീനിയയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനൽകുമാർ, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, വേണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ
06:09 AM Aug 09, 2023 | Deepika.com