ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച തുടക്കം. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച.
മണിപ്പുര്‍ കലാപ വിഷയത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് താറാകാതിരിക്കുകയും ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷ സംഖ്യമായ "ഇന്ത്യ' അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീങ്ങിയത്.
'മോദി' അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേചെയ്തതിനെത്തുടര്‍ന്ന് ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധിയായിരിക്കും കോണ്‍ഗ്രസില്‍നിന്ന് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുക.
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിച്ചു കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.
അവിശ്വാസ പ്രമേയ ചര്‍ച്ച ഉച്ചയ്ക്ക് 12 ന് ലോക്സഭയില്‍ ആരംഭിക്കും. ലോക്സഭയുടെ കാര്യോപദേശക സമിതി 12 മണിക്കൂര്‍ ആണ് അവിശ്വാസ ചര്‍ച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആറ് മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്ക് അനുവദിച്ചിരിക്കുന്ന സമയം.
ഒരു മണിക്കൂര്‍ 15 മിനിറ്റാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് മണിക്കൂര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിവസേന, ജെഡിയു, ബിജെഡി, ബിഎസ്പി, ബിആര്‍എസ്, എല്‍ജെപി പാര്‍ട്ടികള്‍ക്ക്. ഒരു മണിക്കൂര്‍ 10 മിനിറ്റ് സ്വതന്ത്ര അംഗങ്ങള്‍ക്കും ചെറു പാര്‍ട്ടികള്‍ക്കും അനുവദിച്ചിട്ടുണ്ട്.
ബിജെപി അംഗം നിഷികാന്ത് ദുബൈ ഭരണപക്ഷത്തിനായി ആദ്യം സംസാരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന അവിശ്വാസ പ്രമേയത്തിന്മേല് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം പത്തിന് മറുപടി നല്‍കും.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ പ്രതിപക്ഷം മണിപ്പുര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ ഹ്രസ്വ ചര്‍ച്ചയാവാമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് "ഇന്ത്യ' കടന്നത്.
ലോക്സഭയില്‍ ഭൂരിപക്ഷം എന്‍ഡിഎ സഖ്യത്തിനായതിനാല് അവിശ്വാസം പരാജയപ്പെടാനാണ് സാധ്യത.
മണിപ്പുര്‍: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; രാഹുലുമായി "ഇന്ത്യ'
08:58 AM Aug 08, 2023 | Deepika.com