തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ നടക്കുന്ന രഹസ്യ ചർച്ചകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശം. വിവാദമായ കോവളം കൊട്ടാരവും ഇതോടനുബന്ധിച്ച ഭൂമിയും ആർപി ഗ്രൂപ്പിനു കൈമാറുന്നതിനുള്ള അജൻഡ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടയിലാണു മന്ത്രിമാർക്കു മുഖ്യമന്ത്രി കർശന താക്കീതു നൽകിയത്.
മന്ത്രിസഭയിലെ ചർച്ചയിൽ മാധ്യമങ്ങൾക്കു നൽകേണ്ട വിവരങ്ങൾ പത്രക്കുറിപ്പായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുന്നുണ്ട്. ചില പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുമുണ്ട്. എന്നിട്ടും മന്ത്രിസഭയിൽ നടക്കുന്ന രഹസ്യങ്ങൾ മാധ്യമങ്ങൾക്കു ചോർന്നുകിട്ടുകയാണ്. മന്ത്രിമാർ തന്നെയാണ് ഇതു ചോർത്തി നൽകുന്നത്. ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
കോവളം കൊട്ടാരവും അതിനോടു ചേർന്നുള്ള സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകുന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ നടന്ന ചർച്ചകൾ ചോർന്നതാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. കോവളം കൊട്ടാരം കൈമാറ്റം സിപിഐ മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്നു തീരുമാനമായില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹോട്ടലും സ്ഥലവും ആർപി ഗ്രൂപ്പിന് വിട്ടുനൽകാമെന്ന നിയമ സെക്രട്ടറിയുടെ ഉപദേശത്തെ എതിർത്തുള്ള കുറിപ്പ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തിനു നൽകിയിരുന്നു. ഇതു ചീഫ് സെക്രട്ടറി നളിനി നെറ്റോ വായിച്ചതും തുടർന്നു മന്ത്രിമാർ പറഞ്ഞ അഭിപ്രായങ്ങളും അവരുടെ പേരുസഹിതം പത്രങ്ങളിൽ വന്നതാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചില മന്ത്രിമാരാണു ചർച്ചയുടെ വിവരം മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശം മന്ത്രിമാർക്കിടയിൽ പരസ്പര സംശയത്തിനും ഇടയാക്കിയിട്ടുണ്ട്.
കോവളം കൊട്ടാരം സംബന്ധിച്ച ഫയൽ വിനോദ സഞ്ചാര വകുപ്പിന്റെ നിർദേശമായി വീണ്ടും മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊട്ടാരവും സ്ഥലവും വിനോദസഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിൽ ആയതു കൊണ്ടാണ് ഈ തീരുമാനം എടുത്തത്. ഇതടക്കം മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ മാധ്യമങ്ങൾക്കു ചോർന്നു പോകരുതെന്ന ധാരണയിലാണു യോഗം പിരിഞ്ഞത്.
കോവളം കൊട്ടാരം ആർപി ഗ്രൂപ്പിനു കൈമാറുന്ന പ്രശ്നം കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ റവന്യൂ വകുപ്പാണ് അജൻഡയിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചത്. നിയമോപദേശം കണക്കിലെടുക്കുമ്പോൾ ഇനി കേസുമായി മുന്നോട്ടുപോയിട്ടു കാര്യമില്ലെന്നായിരുന്നു സിപിഎം മന്ത്രിമാരുടെ നിലപാട്. ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാമെന്ന നിലപാടിൽ റവന്യുമന്ത്രിയും മറ്റു സിപിഐ മന്ത്രിമാരും ഉറച്ചുനിന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാതെ വന്നപ്പോൾ നിയമവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു.
മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ താക്കീത് , രഹസ്യം ചോർത്തരുത്
01:24 AM Jun 29, 2017 | Deepika.com