തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ചു കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനുളള ശിപാർശ ഉൾക്കൊളളുന്ന പ്രഫ.എം.എസ്. ശ്രീറാം സമിതി റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. ഏപ്രിൽ 28-നാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ് എന്നിവയുടെ അംഗീകാരം ലഭിക്കാനുളള നടപടികൾ ഉടൻ ആരംഭിക്കും. ശിപാർശകൾക്കു പ്രായോഗിക രൂപം നൽകുന്നതിനു നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ. രവീന്ദ്രനാഥ് ചെയർമാനായി കർമസമിതി രൂപീകരിച്ചിരുന്നു. കേരള സഹകരണ ബാങ്ക് നിലവിൽ വരുമ്പോൾ ജില്ലാസഹകരണ ബാങ്കുകൾ ഇല്ലാതാകും. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രണ്ടു തട്ടു മാത്രമേ ഉണ്ടാകു.
സഹകരണ മേഖലയിലെ മിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കേരള ബാങ്ക് രൂപീകൃതമാക്കാൻ കഴിയും. അതോടെ വായ്പാ-നിക്ഷേപ അനുപാതം ഉയരുകയും വായ്പാ പലിശ നിരക്ക് കുറയുകയും ചെയ്യും.
എസ്ബിടി, എസ്ബിഐയിൽ ലയിച്ചതോടെ കേരളത്തിനു തദ്ദേശീയമായ ബാങ്കില്ലാതായി. ഈ കുറവ് പരിഹരിക്കാൻ കേരള കോ-ഓപ്പറേറ്റീവ് ബാങ്കിനു കഴിയും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും ക്ഷേമപ്രവർത്തനങ്ങളിലും കേരള ബാങ്ക് പങ്കാളിയാകും.വലിപ്പവും മൂലധനശേഷിയും വർധിക്കുമ്പോൾ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. ജീവനക്കാരുടെ വിന്യാസം സംബന്ധിച്ചു സംഘടകളുമായി ചർച്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിനു കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ റഗുലേറ്ററി അഥോറിറ്റി സ്ഥാപിക്കാനും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.
കേരള സർക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചു പഞ്ചാബിലും സഹകരണ ബാങ്കുകളുടെ സംയോജനത്തിനു നടപടികൾ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, യുപി സർക്കാരുകൾ കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് അറിയാൻ സംസ്ഥാന സഹകരണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കേരള സഹകരണ ബാങ്ക് രൂപീകരണ റിപ്പോർട്ട് അംഗീകരിച്ചു
01:14 AM Jun 29, 2017 | Deepika.com