തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ ഉത്തരവായി ഇറക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് ആരോപിച്ചു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അടക്കമുള്ള ഇടുക്കിയിലെ ഇടതു നേതാക്കൾ മുഖ്യമന്ത്രിയേയും റവന്യുമന്ത്രിയേയും കണ്ട് നിവേദനം നൽകി. സർവകക്ഷി യോഗ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
മൂന്നാർ പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം ബഹിഷ്കരിക്കാൻ കഴിഞ്ഞ ദിവസം സിപിഐ എക്സിക്യൂട്ടീവ് തീരുമാനിച്ചതിനു പിന്നാലെയാണ് നേതാക്കളുടെ സന്ദർശനം. എന്നാൽ, സിപിഐ നേതൃയോഗ തീരുമാനവുമായി ബന്ധപ്പെട്ട വിഷയമല്ല ഇതെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
എൽഡിഎഫ് ഇടുക്കി കണ്വീനർ കൂടിയായ ശിവരാമനു പുറമേ കെ.കെ. ജയചന്ദ്രൻ (സിപിഎം), അനിൽ കുവപ്ലാക്കൽ (ആർഎസ്പി), ജോണി ചെരുപറമ്പിൽ (കേരള കോണ്ഗ്രസ്- സ്കറിയ തോമസ്) എന്നിവരായിരുന്നു നിവേദകസംഘത്തിലുണ്ടായിരുന്നത്.
പട്ടയമേള നടത്തി ഒരു മാസമായിട്ടും അനുബന്ധ ഉത്തരവുകൾ ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ സത്വര ഇടപെടലുണ്ടാവണം. 1964-ലെ ഭൂമി പതിവു ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതിയും വ്യക്തതയും വരുത്തി പുതിയ ഉത്തരവിറക്കണം. പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി എടുത്തുകളയാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. കെട്ടിട നിർമാണച്ചട്ടം പരിഷ്കരിച്ചു മൂന്നാറിനു മാത്രമായി നിയമനിർമാണം നടത്താൻ തീരുമാനിച്ചെങ്കിലും നടപടികളുണ്ടായില്ല.
ഉപാധി രഹിത പട്ടയം നൽകുന്നതിന് ഉപാധികൾ നീക്കം ചെയ്ത് പുതിയ ഫോമിൽ പട്ടയം നൽകുന്നതിന് പട്ടയമേള ദിവസം സാധിച്ചിരുന്നില്ല. ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
മൂന്നാർ ടൗണിലെ ജോർജ് എന്നയാളുടെ 22സെന്റ് ഭൂമി കൈയേറ്റമൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ 13നു സർവകക്ഷി നിവേദകസംഘം മുഖ്യമന്ത്രിയെ കണ്ടത്. കുത്തകപ്പാട്ട പ്രകാരം ഭൂമി കിട്ടിയ 113 കുടുംബങ്ങളെ ഇതു ബാധിക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എൽഡിഎഫ് 2010ൽ തീരുമാനിച്ച മൂന്നാർ ടൗണ്ഷിപ് പ്രഖ്യാപനം നടപ്പാക്കുക, മൂന്നാറിലെ സവിശേഷമായ ഭൂമിപ്രശ്നം പരിഹരിക്കാൻ സർവകക്ഷിയോഗം വിളിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എന്നാൽ ഇതു കൈയേറ്റമാണെന്നും 113 കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നുമാണ് റവന്യുവകുപ്പിന്റെയും മന്ത്രിയുടെയും നിലപാട്.
മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിക്കാൻ സിപിഐ
01:14 AM Jun 29, 2017 | Deepika.com