തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ-മാലിന്യങ്ങൾ കണ്ടെത്തി പുന:ചംക്രമണത്തിനും സംസ്കരണത്തിനും ക്രമീകരണം ഒരുക്കുന്നതിന് ഐടി@സ്കൂൾ പ്രോജക്ടും ക്ലീൻകേരള കന്പനിയുമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതിക്ക് സർക്കാർ അനുമതി. ഇതനുസരിച്ച് സ്കൂളുകൾക്ക് 2008 മാർച്ച് 31 ന് മുമ്പു ലഭിച്ചതും പ്രവർത്തനക്ഷമമല്ലാത്തതുമായ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, 2010 മാർച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്, സി.ആർ.ടി മോണിറ്റർ, കീബോർഡ്, മൗസ് എന്നിവയും ആദ്യഘട്ടത്തിൽ ഇ-മാലിന്യങ്ങളുടെ ഗണത്തിൽപ്പെടുത്താം.
ഇക്കാര്യം സ്കൂൾതലസമിതി പരിശോധിച്ച് ഉറപ്പാക്കണം. രണ്ടാം ഘട്ടത്തിൽ ഐടി@സ്കൂൾ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇ-മാലിന്യമായി പരിഗണിക്കുക.
ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളിൽ നിന്നാണ് ക്ലീൻ കേരള കമ്പനി ഇ-മാലിന്യങ്ങൾ ശേഖരിക്കുക. അതുകൊണ്ട് സ്കൂളുകളിലെ ലഭ്യമായ അളവ് അടിസ്ഥാനപ്പെടുത്തി ഇവയെ ക്ലസ്റ്ററുകളാക്കിത്തിരിച്ചായിരിക്കും ശേഖരണം. ഉപകരണങ്ങൾ ഇ-മാലിന്യമായി പരിഗണിക്കുന്നതിന് മുന്പ് ഇവ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ല എന്നുറപ്പുവരുത്തണം. വാറന്റി, എ.എം.സി എന്നിവയുള്ള ഉപകരണങ്ങൾ ഇ-മാലിന്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ഇ-മാലിന്യമായി നിശ്ചയിക്കുന്ന ഉപകരണങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ റിമാർക്സ് രേഖപ്പെടുത്തി കുറവുചെയ്യണം.
കംപ്യൂട്ടർ , ലാപ്ടോപ്, ക്യാബിൻ, മോണിറ്റർ, ഡ്രൈവുകൾ, പ്രിന്ററുകൾ, പ്രൊജക്ടറുകൾ, യു.പി.എസുകൾ, ക്യാമറ, സ്പീക്കർ സിസ്റ്റം, ടെലിവിഷൻ, നെറ്റ്വർക്ക് ഘടകങ്ങൾ, ജനറേറ്റർ തുടങ്ങി ഇ-മാലിന്യങ്ങളായി പരിഗണിക്കാവുന്ന ഉപകരണങ്ങളുടെ പട്ടികയും സർക്കാർ ഉത്തരവിലുണ്ട്.
സംസ്ഥാനത്തെ പതിനായിരത്തിലധികം സ്കൂളുകളിലും ഓഫീസുകളിലും നിലവിലുള്ള ഏകദേശം ഒരു കോടി കിലോഗ്രാം ഇ-മാലിന്യങ്ങളായി മാറിയ ഉപകരണങ്ങൾ ഇതുവഴി നിർമാർജനം ചെയ്യപ്പെടുമെന്ന് ഐടിസ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ഇ-മാലിന്യ നിർമാർജനത്തിന് ഐടി@സ്കൂൾ കർമപദ്ധതി
01:06 AM Jun 29, 2017 | Deepika.com