പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊടിമരത്തിൽ മെർക്കുറി തളിച്ച സംഭവത്തിൽ കേരള പോലീസ് അന്വേഷണം സംഘം ആന്ധ്രപ്രദേശിലെ ഗ്രാമത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൃഷ്ണ ജില്ലയിലേതുൾപ്പെടെ സംസ്ഥാനത്തെ ചില ഉൾനാടൻ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിനു നിർമിക്കുന്ന അടിത്തറയിൽ മെർക്കുറി തളിക്കാറുണ്ടെന്നാണു പ്രദേശവാസികൾ നൽകിയ മൊഴി.
കൃഷ്ണ ജില്ല വുയ്യുരു സ്വദേശികളായ സത്യനാരായണ റെഡി (50), സുധാകര റെഡി (48), ദണ്ഡമുടി വെങ്കിട്ടറാവു (38), ബി. എൻ. എൽ ചൗധരി (25), ജി. ഉമാ മഹേശ്വര റെഡി (30) എന്നിവരാണു കഴിഞ്ഞ ഞായറാഴ്ച ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ മെർക്കുറി തളിച്ചതിന് അറസ്റ്റിലായത്. ഇവരുടെ സ്വന്തം ഗ്രാമങ്ങളിലാണ് പോലീസ് അന്വേഷണസംഘം എത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം എസ്ഐ അശ്വിത് എസ്. കാരാണ്മയിലന്റെ നേതൃത്വത്തിലുളള സംഘമാണ് ആന്ധ്രയിലെത്തിയത്.
പ്രതികൾ മെർക്കുറി വാങ്ങിയ കടയുടെ ഉടമയിൽനിന്നു മൊഴിയെടുത്തു. പ്രതികളെ ചിത്രങ്ങൾ കാണിച്ചപ്പോൾ കടയുടമ തിരിച്ചറിഞ്ഞു. ഇവർ മെർക്കുറി വാങ്ങിയിരുന്നതായും ഇയാൾ പോലീസിനോടു പറഞ്ഞു. പ്രദേശവാസികൾ, ക്ഷേത്രങ്ങളിലെ പൂജാരിമാർ എന്നിവരിൽനിന്നു മൊഴിയെടുത്തു. കൊടിമരത്തിന്റെ അടിത്തറയിൽ മെർക്കുറി തളിക്കുന്ന ആചാരം അവിടെയുണ്ടെന്ന് അവർ പോലീസിനോടു പറഞ്ഞു.
എന്നാൽ, ആന്ധ്രയിൽ എല്ലായിടത്തും ഇങ്ങനെയൊരു ആചാരമില്ല. പ്രതികളുടെ വീടുകൾ അന്വേഷണം സംഘം സന്ദർശിച്ചു.
ഇവർ കൃഷിക്കാരാണെന്നും വ്യക്തമായി. ഇവർ ഒരു കേസുകളിലും ഉൾപ്പെട്ടിട്ടില്ല.
ശബരിമലയിലും തുടർന്ന് പത്തനംതിട്ടയിലും പോലീസ്, കേന്ദ്ര ഏജൻസികൾ എന്നിവർ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളിൽനിന്നു ലഭിച്ച മൊഴികൾ ഇതോടെ സ്ഥിരീകരിച്ചതായും പോലീസ് പറയുന്നു. മൊഴികളിൽ ഒരിടത്തും വൈരുധ്യമില്ലാത്തതിനാൽ പ്രതികൾക്കു മറ്റെന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടായിരുന്നുവെന്നു കരാതാനാവില്ലെന്നാണു പോലീസിന്റെ നിഗമനം.
ശബരിമലയിൽ മെർക്കുറി തളിച്ച സംഭവം; ആന്ധ്രയിൽനിന്ന് തെളിവെടുത്തു
01:06 AM Jun 29, 2017 | Deepika.com