കൊച്ചേട്ടന്റെ കത്ത് / വെള്ളപ്പൊക്കം - വഴിയിലും മിഴിയിലും...!
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഞാറ്റുവേലക്കാറ്റ് ചീറ്റിയടിക്കുകയാണ്! കാലവർഷത്തിന്റെ ഡപ്പാംകൂത്തിൽ കേരളം വിറകൊള്ളുകയാണ്. മണ്ണിടിയുന്നു... മരങ്ങളൊടിയുന്നു... ഉരുളുപൊട്ടിയുറവ തുറക്കുന്നു... ഒറ്റ ദിവസംകൊണ്ട് കേരളമാകെ വെള്ളപ്പൊക്കത്തിലായി. കോട്ടയത്തു വെള്ളപ്പൊക്കം, പാലായിൽ വെള്ളപ്പൊക്കം, കൊച്ചിയിലും കോഴിക്കോട്ടും വെള്ളപ്പൊക്കം, തിരുവല്ലയിലും തിരുവനന്തപുരത്തും വെള്ളപ്പൊക്കം! വെള്ളക്കെട്ടിൽ കൊതുകുകളുടെ മുട്ടയിടീൽ മത്സരം! ഡങ്കി, തക്കാളി, എലി, കോഴി തുടങ്ങിയ പേരുകളിൽ പനിച്ചു മരിക്കുന്ന മനുഷ്യർ!
മേഘപാളികൾ പതിയെ ഒന്നു കുടഞ്ഞു തുടങ്ങിയപ്പോഴേക്കും, എന്തേ, നമ്മുടെ നടവഴികളിലും നഗരവീഥികളിലും വെള്ളം പൊങ്ങുന്നു? ഈ വെള്ളം എന്തേ ഒഴുകിപ്പോകാത്തത്? ഈ വെള്ളം എന്തേ മണ്ണിലലിയാത്തത് ? അനേക ദിനങ്ങളിലെ പ്രളയകാലത്ത് തീരാതെപെയ്യുന്ന പേമാരിയിൽ പുഴകളിലും നദികളിലും വെള്ളം പൊങ്ങി കരകവിഞ്ഞൊഴുകുന്ന പോലെയല്ല, ഈ സാധാരണ മഴയത്ത് ഉണ്ടാകുന്ന നാട്ടുവഴികളിലെയും നടപ്പുവഴികളിലെയും വെള്ളപ്പൊക്കം. എന്താണിതിനു കാരണം?
വഴിയിലൊഴുകുന്ന മഴവെള്ളത്തിന് ഒഴുകിപ്പോകാൻ ഓടകളും ഓവുചാലുകളും ഉണ്ട്, ഉണ്ടാകണം. മണ്ണിൽ വീഴുന്ന വെള്ളം കുടിച്ചിറക്കാൻ മണ്ണിനു മാർദവമുണ്ടാകണം. എന്നാൽ, മഴയില്ലാത്ത കാലത്ത് നമ്മുടെ ഓടകളും ഓവുചാലുകളും, പകൽമാന്യന്മാർക്ക് മാലിന്യനിക്ഷേപത്തിന്റെ ഇടങ്ങളാണ്, പലയിടത്തും. മഴയിലലിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് മണ്ണുനിറഞ്ഞ്, ഓടകൾ നിറഞ്ഞ്, മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് വഴികളും നഗരങ്ങളും ഗ്രാമങ്ങളും വെള്ളപ്പൊക്ക ദുരിതത്തിന് ഇരയാകുന്നു!
കൂട്ടുകാരേ, ഭൂമിയുടെ പ്രകൃതിയും മനുഷ്യന്റെ പ്രകൃതിയും സമാനമാണ്. ഭൂമിയിൽ പ്രളയമഴ, അത് മണ്ണിൽ പതിക്കുന്നു. മനുഷ്യനിൽ ദുരിത മഴ, അത് മനസിൽ പതിക്കുന്നു. മണ്ണിലും വഴിയിലും മഴ പെയ്തു തുടങ്ങുന്പോൾത്തന്നെ, ഓടയും ഓവുചാലുകളും വൃത്തിയാക്കി, പെയ്തിറങ്ങുന്ന വെള്ളം കെട്ടിക്കിടക്കാതെ ഒഴുകാൻ അനുവദിച്ചാൽ അവിടെ വെള്ളപ്പൊക്കമുണ്ടാവില്ല. മനുഷ്യന്റെ മനസിലേക്ക്, ദുരിത മഴ, രോഗവും, തകർച്ചയും, തോൽവിയും, നിരാശയുമെല്ലാമായി, പെയ്തിറങ്ങുന്പോഴേ, സ്നേഹത്തിന്റെ ചാലുകീറി, ഹൃദയബന്ധമുള്ളവരുമായി പങ്കുവച്ചാൽ, ദുഃഖം മനസിൽ കെട്ടിക്കിടന്ന്, ദുരിതത്തിന്റെ വെള്ളപ്പൊക്കം ഉണ്ടാകില്ല.
വെള്ളപ്പൊക്കം അനുഭവിച്ചവർക്കറിയാം, അതിന്റെ ദുരിതങ്ങൾ! വഴിയിലും മണ്ണിലും പൊങ്ങുന്ന വെള്ളം, അരികിലുള്ള വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ചെന്നുകേറും... അയൽക്കാരുടെ സ്വകാര്യ ജീവിതം തകർക്കും.
കലക്കവെള്ളത്തിൽ ഒഴുകിവരുന്നതൊന്നും കാണാൻ കഴിയണമെന്നില്ല. കല്ലും മണ്ണും മാത്രമല്ല, തെരുവിന്റെ അഴുക്കുകളും ഒഴുകിവരും. പാന്പും ചേന്പും പുഴുവും പഴുതാരയും വീട്ടിൽവന്നു നിറയുന്ന വെള്ളത്തിലുണ്ടാകും! ഏതാണ്ടിതുപോലെയാണ്, ദുഃഖം പങ്കുവയ്ക്കാൻ ആരുമില്ലാത്തവരുടെയും, ആരോടും ഹൃദയംകൊണ്ട് സംസാരിക്കാത്തവരുടെയും അവസ്ഥ. ഇവിടെ വഴി കവിഞ്ഞൊഴുകുന്പോൾ, അവരുടെ മിഴി കവിഞ്ഞൊഴുകും! ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന ദുഃഖം, ഒരു വ്യക്തിയുടെ സമനില തകർക്കുകയും അത് അരികിലുള്ളവർക്കും അയൽക്കാർക്കും പ്രയാസങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ചിലർ, നല്ല വൃത്തിയുള്ള ഓടകളുള്ള വഴികൾ പോലെയാണ്. മനസിൽ പെയ്തിറങ്ങുന്ന ദുഃഖമഴ, തളംകെട്ടിക്കിടക്കാതെ, നല്ല കൂട്ടുകാരിലേക്ക്, ഉപദേശകരിലേക്ക്, ഒഴുക്കിവിടും. ചിലരുടെ മനസ്, ഈശ്വരവിശ്വാസവും മതാത്മകതയുംകൊണ്ട്, പ്രത്യാശയുടെ മാർദവമുള്ളതാണ്. ഒരുമാതിരി കദന മഴയൊക്കെ ആ മനസിൽത്തന്നെ അലിഞ്ഞുതീരും. ദുഃഖം പങ്കുവച്ചാൽ, പകുതിയാകുമെന്ന പഴകാത്ത ചൊല്ലുപോലെ, ഹൃദയം പങ്കുവയ്ക്കാൻ കൂട്ടുള്ളവർക്ക്, ഏതു ദുരിതമഴയിലും മനസിൽ വെള്ളപ്പൊക്കമുണ്ടാവില്ല.
നമ്മുടെ ദുഃഖങ്ങൾ നമുക്ക് ദൈവത്തിലർപ്പിക്കാം. നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന ദൈവത്തോട്, പ്രാർത്ഥനയിലൂടെ നിരന്തരം സ്നേഹ സല്ലാപം നടത്താം. ഹൃദയം പങ്കുവയ്ക്കാൻ കഴിയുന്ന നല്ല ബന്ധങ്ങൾ നട്ടുവളർത്താം. ഏതു പേമാരിയേയും അനുഗ്രഹമാരിയാക്കിമാറ്റാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
കൊല്ലം പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റും പ്രവർത്തനോദ്ഘാടനവും ശനിയാഴ്ച
നങ്ങ്യാർകുളങ്ങര: ഡിസിഎൽ കൊല്ലം പ്രവിശ്യാ പ്രവർത്തനോദ്ഘാട നവും ഡയറക്ടേഴ്സ് മീറ്റും ശനിയാ ഴ്ച രാവിലെ 10-ന് കായംകുളത്തിനടുത്ത് രാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറിസ്കൂളിൽ നടക്കും.
പ്രവിശ്യാ കോ-ഓർഡിനേറ്റർ സിജു ജോർജ് അധ്യക്ഷത വഹിക്കും.
മേഖലാ ഓർഗനൈസർമാരായ കെ. രാജേഷ്കുമാർ, ഡി. ബാബു, ജി. ബാബു, ഹരിദാസ്, ടൈറ്റസ് ലൂക്കോസ് ഗീതാ രാജൻ തുടങ്ങിയവർ നേതൃത്വം നൽകും.
എല്ലാ ശാഖാ ഡയറക്ടർമാരും പങ്കെടുക്കണമെന്ന് കോ-ഓർഡിനേ റ്റർ അറിയിച്ചു.
പുസ്തകമിത്ര, പുസ്തകപ്രതിഭ മത്സരം ജൂലൈ ഒന്നു മുതൽ
ദീപിക ബാലസഖ്യം ഈ വർഷം നടത്തുന്ന പുസ്തക മിത്ര, പുസ്തക പ്രതിഭ മത്സരം ജൂലൈ ഒന്നിന് ആരംഭിക്കും.
ഈ അധ്യയനവർഷം ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന ആൺകുട്ടിക്ക് പുസ്തക മിത്ര പുരസ്കാരവും പെൺകുട്ടിക്ക് പുസ്തക പ്രതിഭ പുരസ്കാരവും നല്കും.
ഒന്നാംസമ്മാനം 5000 രൂപയുടെ പുസ്തകവും രണ്ടാംസമ്മാനം 3000 രൂപയുടെ പുസ്തകവും മൂന്നാംസമ്മാനം 2000 രൂപയുടെ പുസ്തകവുമാണ്.
കൂടാതെ ശാഖാ തലത്തിലും പ്രവിശ്യാതലത്തിലും സമ്മാനങ്ങളും പ്രശസ്ത സാഹിത്യകാരന്മാരുടെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളും നല്കും.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ശാഖാ ഡയറക്ടർമാരുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂലൈ ഒന്നുമുതൽ വായിക്കുന്ന പുസ്തകങ്ങളാണ് വിലയിരുത്തലിനായി കണക്കിലെടുക്കുക. ഓരോരുത്തരും വായിക്കുന്ന പുസ്തകങ്ങളുടെ സംഗ്രഹം ഒരു പ്രത്യേക ബുക്കിൽ എഴുതി സൂക്ഷിക്കുകയും എല്ലാ മാസവും ഡിസിഎൽ ശാഖാ ഡയറക്ടറെ കാണിച്ച് ഒപ്പു വാങ്ങിക്കുകയും ചെയ്യേണ്ടതാണ്.
അധ്യയനവർഷം അവസാനം ഓരോ ശാഖയിൽനിന്നും എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച മൂന്നു പേരെ വീതം തെരഞ്ഞെടുത്ത് പ്രവിശ്യാ മത്സരത്തിൽ പങ്കെടുപ്പിക്കും. ഓരോ വിഭാഗത്തിലും പ്രവിശ്യാതലത്തിൽ വിജയികളാകുന്ന മൂന്നുപേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംസ്ഥാനതല മത്സരം.
ഡിസിഎൽ
12:26 AM Jun 29, 2017 | Deepika.com