കട്ടപ്പന: കനത്ത മഴയിൽ ഇടുക്കി അയ്യപ്പൻകോവിലിൽ കിഴക്കേ മാട്ടുക്കട്ട വീനസ്പടി ഭാഗത്ത് ഉരുൾപൊട്ടി രണ്ടേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. കിഴക്കേ മാട്ടുക്കട്ട കടുപ്പിൽ മാത്യു ചാക്കോ, മൈലയ്ക്കൽ ബെന്നി എന്നിവരുടെ കൃഷിഭൂമിയാണ് ഒലിച്ചുപോയത്.രണ്ടുതവണയാണ് ഉരുൾപൊട്ടിയത്. ഇന്നലെ പുലർച്ചെയും ഉച്ചയ്ക്ക് 12 മണിയോടെയുമാണ് ഉരുൾപൊട്ടലുണ്ടായത്. കാപ്പി, വാഴ, കൊടി എന്നിവയായിരുന്നു പ്രധാന കൃഷി. ഒന്നര ലക്ഷം രൂപ മുടക്കി നിർമിച്ച കുളം മണ്ണിടിഞ്ഞു മൂടി.
2010ൽ ഇതേ സ്ഥലത്ത് ഉരുൾപൊട്ടി ഒന്നരയേക്കർ കൃഷിസ്ഥലം ഒലിച്ചുപോയിരുന്നു.
ഉരുൾ ഭീഷണിയുണ്ടായിരുന്നതിനാൽ മാത്യുവിന്റെ മകൻ റോയിയും കുടുംബവും മാറിത്താമസിച്ചിരുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ റോയിയും ഭാര്യ ശോഭയും മകൻ നിജോയും അയൽവാസി ബെന്നിയുംചേർന്ന് ഉരുൾപൊട്ടലിൽ ഒഴുകിവരുന്ന വെള്ളം കുടുതൽ കൃഷി നശിക്കാതിരിക്കാൻ വകഞ്ഞുമാറ്റി വിടുകയായിരുന്നു. ഇതിനിടെയാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രണ്ടാമതും ഉരുൾപൊട്ടിയത്. ഇവരുടെ സ്ഥലത്തോടു ചേർന്നുകിടക്കുന്ന മൈലയ്ക്കൽ ബെന്നിയുടെ പുരയിടത്തിന്റെ മുകൾഭാഗത്താണ് ഉരുൾപൊട്ടിയത്. ബെന്നിയും റോയിയും കുടുംബവും ശബ്ദംകേട്ട് ഓടിമാറുകയായിരുന്നു. ഇവർ വെള്ളം വകഞ്ഞുമാറ്റിക്കൊണ്ടിരുന്ന സ്ഥലത്തുകൂടിയാണ് മലവെള്ളവും കല്ലും ചെളിയും ഒഴുകിയെത്തിയത്. തലനാരിഴക്കാണ് ഇവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബെന്നിയുടെ ഒരേക്കർ കൃഷിയിടത്തിൽ കാര്യമായി ഒന്നും അവശേഷിക്കുന്നില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഇരുകുടുബത്തിനുമുണ്ടായത്.
കനത്ത മഴയിൽ സംഭരണ ശേഷി കവിഞ്ഞതിനെത്തുടർന്ന് മലങ്കര ജലാശയത്തിന്റെ നാലു ഷട്ടറുകൾ തുറന്നു. നീരൊഴുക്ക് വർധിച്ചതോടെ തിങ്കളാഴ്ച രാത്രി കല്ലാർകൂട്ടി ഡാം തുറന്നുവിട്ടു.
കട്ടപ്പന മേഖലയിലെ മേട്ടുക്കുഴിയിൽ വൻ കാറ്റാടിമരം കടപുഴകി വീടിനുമുകളിൽ വീണു. തട്ടേക്കണ്ണി -ഓഡിറ്റ് വണ്ണിൽ മൂന്നു വൻമരങ്ങൾ റോഡിൽ വീണും കൂന്പൻപാറ എട്ടേക്കർ റോഡിൽ പാറവീണും ഗതാഗതം തടസപ്പെട്ടു.
തൊടുപുഴ -പുളിയൻ മല സംസ്ഥാന പാതയിൽ കുളമാവ് നാടുകാണിക്ക് സമീപം റോഡിലൂടെ പോയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു മൂന്നു പേർക്ക് പരിക്കേറ്റു.
കനത്ത മഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ, രണ്ടേക്കർ സ്ഥലം ഒലിച്ചുപോയി
01:07 AM Jun 28, 2017 | Deepika.com