തൃശൂർ: കേരളത്തിൽ മഴ കനത്തതോടെ തിരുട്ടുഗ്രാമങ്ങളിൽനിന്നുൾപ്പെടെയുള്ള മോഷ്ടാക്കൾ അതിർത്തി കടന്നെത്തുന്നു. മഴക്കാലം കനത്തതോടെ സംസ്ഥാനത്തു മോഷണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോർട്ടുകൾ.
അന്യസംസ്ഥാനക്കാരായ ഇത്തരം മോഷ്ടാക്കൾക്കെതിരേ അതീവ ജാഗ്രത പാലിക്കാൻ പോലീസിനു ഡിജിപി നിർദേശം നല്കി. മോഷണം തടയാൻ ജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
തമിഴ്നാട്ടിലേയും മറ്റ് അയൽസംസ്ഥാനങ്ങളിലേയും തിരുട്ടുഗ്രാമങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽനിന്നു നിരവധി പേർ കേരളത്തിലേക്കു മഴക്കാലത്ത് എത്തുന്നുണ്ടെന്നും വീട്ടുകാരെ ആക്രമിച്ചുപോലും മോഷണം നടത്താറുണ്ടെന്നും ഇത്തവണയും ഇത്തരക്കാർ എത്തുമെന്നുമാണ് പോലീസ് മുന്നറിയിപ്പ്. സ്ഥിരമായി ഇത്തരം മോഷണം നടത്തുന്ന 2200ലധികം പേരുടെ പേരുവിവരങ്ങൾ കോട്ടയം ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രൻ മുഖേന കേരള പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും കൈമാറിയിട്ടുണ്ട്.
എല്ലാ ജില്ലാ പോലീസ് മേധാവിമാരും ജാഗ്രത പാലിക്കണമെന്നും മോഷണങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി ടി.പി.സെൻകുമാർ ഉത്തരവായി. മോഷണം തടയാനുള്ള നടപടികളിൽ എല്ലാവരും ജാഗരൂകരായിരിക്കേണ്ട സാഹചര്യമാണെന്നതാണ് നിലവിലുള്ള സാഹചര്യം.
മഴ കനത്തു, മോഷ്ടാക്കൾ കേരളത്തിലേക്ക്
01:07 AM Jun 28, 2017 | Deepika.com