കൊച്ചി: സ്വാമി ഗംഗേശാനന്ദ കേസിലെ ഇരയായ പെണ്‍കുട്ടിയെ സംഘപരിവാർ പ്രവർത്തകർ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്നാരോപിച്ചു നൽകിയ ഹർജി കാമുകൻ അയ്യപ്പദാസ് പിൻവലിച്ചു.
പെണ്‍കുട്ടി തടവിലല്ലെന്നു വ്യക്തമാക്കി പോലീസ് റിപ്പോർട്ട് സമർപ്പിച്ച അവസരത്തിലാണ് ഹർജി പിൻവലിച്ചത്. സ്വാമിയുടെ പീഡനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ഉപദ്രവിച്ചതെന്നും സംഭവത്തെത്തുടർന്ന് പരാതി നൽകിയശേഷം പെണ്‍കുട്ടിയെ സംഘപരിവാർ പ്രവർത്തകർ നെടുമങ്ങാട്ട് ഒരു വീട്ടിൽ തടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ചാണ് അയ്യപ്പദാസ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ പെണ്‍കുട്ടി മാതാപിതാക്കൾക്കൊപ്പമാണ് നെടുമങ്ങാട്ടെ വാടകവീട്ടിൽ താമസിക്കുന്നതെന്നും ആരുടെയും തങ്കടലിലല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം പേട്ട എസ്ഐ എ.എസ്. സുരേഷ് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളിൽനിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20 നു പേട്ട സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കുട്ടിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോലീസ് സംരക്ഷണം നൽകിയിട്ടുള്ള കുട്ടിയെങ്ങനെ അന്യായതടങ്കലിലാകുമെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് പിഴ ചുമത്തേണ്ടി വരുമെന്നു വ്യക്തമാക്കി. ഇതോടെ ഹർജി പിൻവലിക്കാൻ അയ്യപ്പദാസിന്റെ അഭിഭാഷകൻ അനുമതി തേടി. ഡിവിഷൻ ബെഞ്ച് ഇതനുവദിച്ചു.
ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന ഹർജി പിൻവലിച്ചു
12:53 AM Jun 28, 2017 | Deepika.com