കൊച്ചി: കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിക്കപ്പെട്ട നടിക്കു വേദനാജനകമായതരത്തിൽ പരാമർശങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നടിക്കു പിന്തുണ അറിയിച്ചു സിനിമാമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് രംഗത്ത്. സംഘടനയുടെ ഫേസ്ബുക്ക് പേജ് വഴിയാണു പിന്തുണയറിയച്ചത്.
കേസിലെ മുഖ്യപ്രതി പൾസർ സുനിയും നടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്ന രീതിയിൽ ദിലീപ് നടത്തിയ പരാമർശത്തെത്തുടർന്നാണു സംഘടന ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതിക്രമത്തെ അതിജീവിച്ച ആളെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതരത്തിൽ ഉണ്ടായ അഭിപ്രായപ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്നു സംഘടന കുറ്റപ്പെടുത്തി. 2013-ലെ വർമ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനുശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ തരംതാഴ്ത്തി സംസാരിക്കുന്നതോ അവർക്കുനേരേയുണ്ടായ അതിക്രമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ഇത്തരം പരാമർശങ്ങളിൽനിന്ന് ചലച്ചിത്രപ്രവർത്തകർ വിട്ടുനിൽക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഗോവയിൽ വച്ചു നടിയും പൾസർ സുനിയുമായി പരിചയമുണ്ടായിരുന്നെന്ന ദിലീപിന്റെ വാക്കുകൾ തെറ്റിദ്ധാരണമൂലമാകാമെന്നു നടനും സംവിധായകനുമായ ലാൽ പ്രതികരിച്ചു. നടിക്ക് പൾസർ സുനിയുമായി സൗഹൃദമില്ല. ദിലീപ് ക്രിമിനൽചിന്തയുള്ള ആളല്ല. അദ്ദേഹം കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നുണ്ട്. കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല. ദിലീപിന്റെ വളർച്ചയിൽ അസൂയയുള്ളവർ ധാരാളമുണ്ട്. നടിക്കെതിരായ സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശരിയായില്ലെന്നും ഇക്കാര്യം സലീംകുമാറിനോട് താൻ പറഞ്ഞിട്ടുണ്ടെന്നും ലാൽ വ്യക്തമാക്കി.
കേസിൽ പോലീസ് അന്വേഷണം തൃപ്തികരമാണെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ടാണ് സംഘടന അഭിപ്രായം രേഖപ്പെടുത്താത്തതെന്നും ദിലീപിന് കേസിൽ പങ്കുണ്ടെന്ന വാദത്തിൽ കഴന്പില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
കേസിൽ നടക്കുന്ന പോലീസ് അന്വേഷണത്തെ പിന്തുണച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തുവന്നു. പോലീസ് അന്വേഷണം കൃത്യമായ ദിശയിലാണെന്നും മറിച്ചുള്ളതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
നടിക്കു പിന്തുണ അറിയിച്ചു സിനിമയിലെ വനിതാ കൂട്ടായ്മ
12:44 AM Jun 28, 2017 | Deepika.com