നാദാപുരം: തൃശൂർ പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും മറ്റും നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് സർക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ.
സർക്കാർ ചുമതലപ്പെടുത്തിയതനുസരിച്ച് സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹനും, പബ്ലിക്ക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനുവുമാണ് തങ്ങളുമായി ചർച്ച നടത്തിയതെന്നും കരാർ ഉണ്ടാക്കിയില്ലെന്ന സർക്കാർ വാദത്തിനു മറുപടി പറയേണ്ടത് ഇവരാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിലുടനീളം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. കരാറിൽ പത്തു വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. കേസിൽ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും ഫോറൻസിക് ഡോക്ടർ മാർക്കെതിരേയും നടപടിയെടുക്കുമെന്നും ഹൈക്കോടതിയിൽ അലംഭാവം കാണിച്ച ഡിജിപി മഞ്ചേരി ശ്രീധരൻ നായർക്കെതിരേ അന്വേഷണം നടത്തുമെന്നും കരാറിൽ പറഞ്ഞിരുന്നു. കരാറിലെ വ്യവസ്ഥകൾ ഇരുവിഭാഗവും ചർച്ച ചെയ്ത് ധാരണയായതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് വ്യവസ്ഥകൾ അംഗീകരിച്ചതുമാണ്. ജിഷ്ണുവിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് നാലുപേരും സർക്കാരിനെ പ്രതിനിധീകരിച്ച് കെ.വി. സോഹൻ, സി.പി. ഉദയഭാനു എന്നിവരുമാണ് കരാറിൽ ഒപ്പുവച്ചത്.
തിരുവനന്തപുരത്തെ സമരത്തിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായി സർക്കാർ പ്രതിനിധികളായ ഇരുവരും കരാറിൽ എടുത്തു പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഇവർ അന്നുതന്നെ മാധ്യമങ്ങളോടും പറഞ്ഞതാണ്. ഇപ്പോൾ കരാർ ഇല്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാനാണെന്നു മനസിലാകുന്നില്ലെന്ന് അശോകൻ പറഞ്ഞു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകളെല്ലാം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ്. പല തെളിവുകളും പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണം നശിപ്പിക്കപ്പെട്ടു. സിബിഐ അന്വേഷണം കൊണ്ട് മാത്രമേ സത്യം പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളു എന്ന് മനസിലാക്കിയത് കൊണ്ടാണ് അത് ആവശ്യപ്പെട്ടതെന്നും അശോകൻ പറഞ്ഞു.
സർക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നെന്ന് ജിഷ്ണുവിന്റെ പിതാവ്
12:30 AM Jun 28, 2017 | Deepika.com