ഹരിപ്പാട്: മുത്തച്ഛനോടൊപ്പം സ്കൂട്ടറിൽ പോയ ബാലിക ടിപ്പര്‍ കയറി മരിച്ചു. മുട്ടം ഉഷസ് വില്ലയില്‍ അരുണിന്റെ മകള്‍ എയ്മി (നിക്കി-ഒമ്പത്) ആണ് ഇന്നലെ രാവിലെ 8.30ന് അപകടത്തില്‍ മരിച്ചത്.
നങ്ങ്യാര്‍കുളങ്ങര മാവേലിക്കര റോഡില്‍ ലവല്‍ ക്രോസിന് കിഴക്ക് പാലമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ബഥനി ബാലികാമഠം സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു എയ്മി. ലവൽ ക്രോസ് തുറന്ന ഉടനേയായിരുന്നു അപകടം.
മുത്തച്ഛന് റിട്ട. എസ്ഐ രാഘവനോടൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ആക്ടീവ സ്കൂട്ടറിനു പിന്നില്‍ ടിപ്പര്‍ ഇടിച്ചു.
തെറിച്ചുവീണ എയ്മിയുടെ ദേഹത്തുകൂടി ടിപ്പർ കയറിയിറങ്ങുകയായിരുന്നു. എയ്മി തത്ക്ഷണം മരിച്ചു.
ഇതൊന്നുമറിയാതെ കുട്ടിയുടെ മാതാവ് പുന്നപ്ര സെന്റ് തോമസ് ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപിക റോസമ്മ(സിജി) പിന്നാലെ വന്ന സ്വകാര്യബസിലുണ്ടായിരുന്നു. മൂവരുമൊന്നിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയതെങ്കിലും മഴ ചാറ്റലുള്ളതിനാല് ചൂണ്ടുപലക ജംഗ്ഷനില്‍ ഇറങ്ങി ബസില്‍ കയറുകയായിരുന്നു റോസമ്മ.
എയ്മി പഠിച്ചിരുന്ന ബഥനി സെന്‍ട്രല്‍ സ്കൂളിലും തുടര്‍ന്ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. സ്കൂളിലും വീട്ടിലും കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ നൂറു കണക്കിനാളുകളാണ് കൊച്ചു എയ്മിയെ അവസാനമായി ഒരു നോക്കു കാണുവാനെത്തിയത്. മുട്ടം ക്രിസ്തുരാജാ പള്ളി സിമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. സഹോദരന്: എയ്ഡന്‍
മുത്തച്ഛനോടൊപ്പം സ്കൂട്ടറിൽ പോയ ബാലിക ടിപ്പറിടിച്ച് മരിച്ചു
12:17 AM Jun 28, 2017 | Deepika.com