കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ രണ്ടു പേർ അറസ്റ്റിൽ. കാക്കനാട് ജില്ലാ ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനൽകുമാർ എന്നിവരെയാണു പെരുന്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പണം ആവശ്യപ്പെട്ടു ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു നടൻ ദിലീപ് ഇവർക്കെതിരേ പരാതി നൽകിയിരുന്നു. ഈ പരാതിയിലല്ല അറസ്റ്റെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു. പൾസർ സുനിക്കു ജയിലിൽ മൊബൈൽ ഫോണ് എത്തിച്ചുകൊടുത്തുവെന്ന കുറ്റത്തിനാണു വിഷ്ണുവിനെ അറസ്റ്റ് ചെയ്തതെന്നും എസ്പി പറഞ്ഞു.
ഷൂവിനുള്ളിൽ ഒളിപ്പിച്ചാണു സുനിക്കു വിഷ്ണു മൊബൈൽ ഫോണ് എത്തിച്ചു കൊടുത്തത്. ഈ ഫോണിൽനിന്നാണു സുനി ദിലീപിനെയും നാദിർഷായെയും വിളിച്ചത്. കഴിഞ്ഞ ഏപ്രിലിലാണു ഭീഷണി ഫോണ് സന്ദേശമെത്തിയത്. തമിഴ്നാട് സ്വദേശിയുടെ വ്യാജമേൽവിലാസം ഉപയോഗിച്ചാണു സിം എടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫോണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ജയിലിൽ കഴിയുന്ന പൾസർ സുനിയെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നാലുതവണ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്റെ പങ്ക് സൂചിപ്പിക്കുന്ന മൊഴിയാണ് ഇയാൾ നൽകിയതെന്നാണു വിവരം. പണം നൽകണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു ജയിലിൽനിന്നു സുനി ദിലീപിന് അയച്ചതെന്നു പറയുന്ന കത്തിലെ വിശദാംശങ്ങൾ അന്വേഷണ സംഘത്തോടും ഇയാൾ ആവർത്തിച്ചു.
പൾസർ സുനിയുടെ സഹതടവുകാർ അറസ്റ്റിൽ
08:33 AM Jun 27, 2017 | Deepika.com