ശബരിമല: പ്രതിഷ്ഠിച്ചു മണിക്കൂറുകൾക്കുള്ളിൽ ശബരിമല സ്വർണക്കൊടിമരത്തിൽ മെർക്കുറി ദ്രാവകം തളിച്ച സംഭവത്തിൽ അഞ്ച് ആന്ധ്രപ്രദേശ് സ്വദേശികൾ പിടിയിലായി.
പ്രതിഷ്ഠാദിനത്തിൽ ഉച്ചയ്ക്ക് 1.27നാണ് സംഭവം. രാസപരിശോധനകൾക്കുശേഷം ഞായറാഴ്ച അർധരാത്രി ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ 4.30ഓടെ ശില്പി പരുമല അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ പഞ്ചവർഗത്തറ പൂർവസ്ഥിതിയിലാക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമിത്വത്തിൽ കൊടിമരത്തിൽ ശുദ്ധിക്രിയകൾ നടത്തി പുണ്യാഹവും തളിച്ചതോടെ കൊടിമരം പ്രതിഷ്ഠാസമയത്തെ പ്രൗഢിയിൽ തിരികെയെത്തിയതായി ദേവസ്വം അധികൃതർ പറഞ്ഞു.
കൊടിമരത്തിലേക്കു മെർക്കുറി തളിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലക്കാരായ സുധാകർ റെഡ്ഡി (48), സത്യനാരായണ റെഡ്ഡി(50), ഡി. വെങ്കിട്ട റാവു(38), ബി.എൻ.എൽ. ചൗധരി(25), ജി. ഉമാമഹേശ്വര റെഡ്ഡി(30) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കുപ്പിയിൽനിന്നു ദ്രാവകം ഒഴിക്കുന്നത് സിസിടിവിയിൽ വ്യക്തമായതിനേത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച വൈകുന്നേരം തന്നെ ഇവരെ പന്പയിൽനിന്നു പിടികൂടുകയായിരുന്നു.
തങ്ങളുടെ നാട്ടിലെ ആചാരപ്രകാരമുള്ള ഒരു ചടങ്ങ് നിർവഹിച്ചുവെന്നാണ് ഇവർ പറഞ്ഞത്. നാട്ടിൽ നിന്നെത്തുന്പോൾ കുപ്പിയിൽ കരുതിയിരുന്ന മെർക്കുറി, ധാന്യങ്ങൾക്കൊപ്പം കൊടിമരത്തിലേക്ക് ഒഴിക്കുകയായിരുന്നു. സ്വർണം നശിക്കുമെന്നു തങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നെന്നാണു പോലീസിനോടു പറഞ്ഞിരിക്കുന്നത്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചുപേരെയും പത്തനംതിട്ടയിൽ ഇന്നലെ വിശദമായി ചോദ്യംചെയ്തു.
ആന്ധ്രയിൽനിന്ന് ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും പത്തനംതിട്ടയിലെത്തി ഇവരെ ചോദ്യം ചെയ്തു. പ്രതികൾ വർഷങ്ങളായി ശബരിമല ദർശനം നടത്തുന്നവരും രണ്ടു പേർ ഗുരുസ്വാമിമാരുമാണെന്നാണ് വിവരം. നാട്ടിൽ കൃഷി ചെയ്തു ജീവിക്കുന്ന ഇവർക്കു ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലെന്നാണ് ആന്ധ്ര പോലീസിന്റെ റിപ്പോർട്ട്. പൊതുമുതൽ നശിപ്പിച്ചതിനും ആരാധനാലയത്തിൽ കയറി അതിക്രമം കാണിച്ചതിനും പന്പ പോലീസാണ് കേസെടുത്തിരിക്കുന്നത്.
സ്വർണക്കൊടിമരത്തിലേക്കു മെർക്കുറി ഒഴിച്ച അഞ്ച് ആന്ധ്രക്കാർ പിടിയിൽ
03:05 AM Jun 27, 2017 | Deepika.com