കോഴിക്കോട്: വില്ലേജ് അധികൃതരുടെ പീഡനത്തത്തുടര്ന്ന് ചെമ്പനോട കാട്ടിക്കുളം സ്വദേശി കാവില്‍പുരയിടത്തില്‍ ജോയി( 58) വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ചേർക്കപ്പെട്ട ചെമ്പനോടയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി.
പൂഴിത്തോട് മാവട്ടം റോഡിലെ വീട്ടിൽ നിരവധി തവണ പോലീസ് എത്തിയെങ്കിലും പൂട്ടിയിട്ട അവസ്ഥയിലാണ് . വയനാട്ടിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അവിടെയും റെയ്ഡ് നടത്തിയെങ്കിലും പോലീസ് എത്തും മുൻപെ ഇയാൾ മുങ്ങി. സിലീഷ് കർണാടകയിലേക്കു രക്ഷപ്പെട്ടതായ സൂചനയുടെ അടിസ്ഥാനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കീഴടങ്ങാനുള്ള സാധ്യത കണക്കിലെടുത്തു പേരാന്പ്ര ചീഫ് ജുഡീഷൽ കോടതി പരിസരത്തു പോലീസിനെ വിന്യസിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കോൺഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷനില്‍ അംഗമായിയുന്ന സിലീഷ് ഭരണം മാറിയപ്പോൾ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലിൽ ചേര്‍ന്നു. ഭരിക്കുന്നവര്‍ക്കൊപ്പം നിന്ന് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തനിക്ക് അനുകൂലമായ നിലപാടെടുപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതിയെന്ന് നാട്ടുകാർ പോലീസിനു മൊഴി നൽകി.
അതേസമയം, ജോയിയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തപ്പോള്‍ അത് തട്ടിയെടുക്കാന്‍ ബന്ധുക്കളിൽചിലരില്നിന്നു ശ്രമമുണ്ടായതായി പോലീസിനു വിവരം ലഭിച്ചു. ആത്മഹത്യാക്കുറിപ്പിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു കത്ത് ബന്ധു തട്ടിയെടുത്ത് ഓടിയതായും ഇതേച്ചൊല്ലി വീട്ടിൽ ബഹളം നടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ആത്മഹത്യാകുറിപ്പ് ജോയിയുടെ ഭാര്യ മോളിയിൽനിന്നു തട്ടിയെടുക്കാനായിരുന്നു ശ്രമം.
ചെന്പനോടയിലെ ജോയിയുടെ മരണം: വില്ലേജ് അസിസ്റ്റന്റ് മുങ്ങി, പോലീസ് പിന്നാലെ
03:05 AM Jun 27, 2017 | Deepika.com