കയ്പമംഗലം (തൃശൂർ): ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ ബിജെപി നേതാവിന്റെ വീട്ടിൽനിന്നും കള്ളനോട്ടും അച്ചടിസാമഗ്രികളും പിടിച്ചെടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിലെ രണ്ടാംപ്രതിയും മുൻ ഒബിസി മോർച്ച കയ്പമംഗലം മണ്ഡലം സെക്രട്ടറിയുമായ രാജീവ് എരാശേരിയും ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച തൃശൂർ സ്വദേശിയും അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായ ബിജെപി നേതാവ് എരാശേരി രാഗേഷിന്റെ സഹോദരനാണ് രാജീവ്.
കള്ളനോട്ടുകേസിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം സംസ്ഥാന തലത്തിൽതന്നെ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണു ബിജെപി നേതാക്കൾ ഒന്നും രണ്ടും പ്രതികളായിട്ടുള്ള കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. കേസ് സംബന്ധിച്ച വിവരങ്ങളും മറ്റും ക്രൈംബ്രാഞ്ച് എസ്പി കെ.വി.വിജയൻ കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തിൽ നിന്നും പ്രാഥമികമായി ശേഖരിച്ചു.
ഒളിവിലായിരുന്ന എരാശേരി രാജീവിനെ മിനിയാന്നു രാത്രി പ്രത്യേക അന്വേഷണ സംഘം തൃശൂർ എൽത്തുരുത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും വന്ന ഇയാൾ സുഹൃത്തായ എൽത്തുരുത്ത് സ്വദേശി അലക്സ് ഡേവിസിന്റെ വീട്ടിൽ കഴിഞ്ഞിരുന്നു. ഇവിടെനിന്നാണ് പ്രതിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന ഡിസിആർബി ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്.
പ്രതിയെ ഒളിപ്പിച്ചതിനു എരിഞ്ചേരി വീട്ടിൽ അലക്സ് ഡേവിസി(52)നെയും പോലീസ് അറസ്റ്റ്ചെയ്തു. കേസുമായി ബന്ധപ്പെട്ടു മുൻകൂർ ജാമ്യത്തിനു രാജീവ് ശ്രമിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ കൊടുങ്ങല്ലൂർ, ആല പെട്രോൾ പന്പ് എന്നിവിടങ്ങളിൽ കൊണ്ടുവന്നു തെളിവെടുത്തു. രണ്ടാഴ്ച മുൻപ് കളർ പ്രിന്റർ വാങ്ങിയത് ഇയാളാണെന്നു സമ്മതിച്ചിരുന്നു. ഇതിനുശേഷം ഇയാൾ ധാരാളം കള്ളനോട്ട് അച്ചടിച്ചിരുന്നു. പ്രതിയെ ചന്തപ്പുരയിൽ കന്പ്യൂട്ടർ സാമഗ്രികളുടെ ഒരു വില്പനകേന്ദ്രത്തിൽ കൊണ്ടുവന്നു തെളിവെടുത്തു. ആലയിലെ പെട്രോൾ പന്പിൽ കള്ളനോട്ട് നല്കിയതുമായി ബന്ധപ്പെട്ടും തെളിവെടുത്തു. നോട്ടടിക്കാൻ ഉപയോഗിച്ച പ്രിന്റർ ഫോറൻസിക് ലാബിലേക്കു പരിശോധനയ്ക്ക് അയയ്ക്കുമെന്നും കേസുമായി ബന്ധപ്പെട്ടു കൂടുതൽ ആളുകൾ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
കള്ളനോട്ട് കേസ്: ബിജെപി നേതാവിന്റെ സഹോദരനും അറസ്റ്റിൽ
03:05 AM Jun 27, 2017 | Deepika.com