ശബരിമല: പ്രതിഷ്ഠാചടങ്ങും ഉച്ചപൂജയും കഴിഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് നട അടച്ചതിന് ശേഷം സന്നിധാനത്തെ കൊടിമരത്തിലെ അലങ്കാരങ്ങൾ നീക്കുന്പോഴാണ് പഞ്ചവർഗത്തറയിൽ ക്ഷേത്രത്തിന് അഭിമുഖമായ ഭാഗത്ത് കുറേ സ്ഥലങ്ങളിൽ നിറം മങ്ങി വെള്ളിനിറമായതു കണ്ടത്. നീക്കിയ പൂക്കളും തുണിയും പരിശോധിച്ചപ്പോഴാണു രസമാണു വീണതെന്നു മനസിലായത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉടൻതന്നെ ഡിജിപി ടി.പി. സെൻകുമാറിനെ വിളിച്ചു പരാതി അറിയിച്ചു. തുടർന്ന് നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ ശബരിമലയിലെത്തുകയും ജാഗ്രതാനിർദേശം നൽകുകയും ചെയ്തു.
ഉച്ചയ്ക്ക് 1.27ഓടെ കൊടിമരത്തിനു സമീപം മൂന്നു പേർ എത്തി അതിൽ പ്രായമുള്ള ഒരാൾ കൊടിമരച്ചുവട്ടിൽ എന്തോ ഇട്ടശേഷം നമസ്കാരമണ്ഡപത്തിലേക്കു കയറി. തുടർന്ന് ഇയാൾ മറ്റു രണ്ടു പേരോടു സംസാരിച്ച ശേഷം കൈയിൽ ചെറിയൊരു ഡെപ്പിയുമായി വന്നു പഞ്ചവർഗത്തറയിൽ എന്തോ തളിക്കുന്നതായാണ് കാമറ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഇവരിൽ ഒരാളുടെ കൈയിലും പാദങ്ങളിലും വെളുത്ത പാടുകൾ ഉണ്ടായിരുന്നത് ഇവരെ തിരിച്ചറിയാൻ സഹായിച്ചു. സംഭവം നടക്കുന്പോൾ കൊടിമരച്ചുവട്ടിൽ പോലീസോ സുരക്ഷാസേനയോ ഉണ്ടായിരുന്നില്ല.
സന്നിധാനത്തുനിന്ന് ദേവസ്വം വിജിലൻസ് എസ്ഐ പ്രശാന്ത്, കണ്ട്രോൾ വിഭാഗത്തിലെ അനിൽ എന്നിവർ വാട്സ് ആപ്പ് വഴി സിസിടിവിയിൽ കണ്ട സംശയത്തിലുള്ളവരുടെ ഫോട്ടോ പന്പയിലേക്ക് അയച്ചത് മെർക്കുറി ഒഴിച്ചവരെ പന്പയിൽ തിരിച്ചറിയാൻ ഇടയാക്കി.
പന്പ ത്രിവേണി പാലത്തിനു സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദേവസ്വം ഗാർഡുമാരായ ബിജു, രാജേഷ്, അരവിന്ദ്, സനത്ത് എന്നിവർ ഈ സൂചനകൾ ഉള്ള ഒരാളെയും കൂട്ടാളികളെയും തടഞ്ഞ് പോലീസിൽ ഏല്പിക്കുകയായിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിൽ ഇവരുടെ പക്കലുണ്ടായിരുന്ന മറ്റു ചെറിയ പാത്രങ്ങളിലും രസം കണ്ടെത്തി. ശബരിമലയിൽ പോലീസിനുണ്ടായ സുരക്ഷാ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിനു കാരണമായതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.
ആന്ധ്രക്കാരെ കണ്ടെത്തിയത് വാട്സ് ആപ്പ് വഴി
02:37 AM Jun 27, 2017 | Deepika.com