കോട്ടയം: ഇടവിട്ടു പെയ്യുന്ന മഴയാണ് ഈ സീസണിൽ ഡെങ്കി പരത്തുന്ന ഈഡിസ് കൊതുക് പെരുകാൻ പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ. റബർവില താഴ്ന്നതിനാൽ റെയിൽ ഗാർഡിട്ടു ടാപ്പിംഗ് നടത്താൻ ഇക്കൊല്ലം ഏറെ കർഷകരും താത്പര്യപ്പെടുന്നില്ല. ഇതുമൂലം റബർചിരട്ടകളിൽ വ്യാപകമായി വെള്ളം കെട്ടിനിന്നു കൊതുകു പെരുകുന്നുണ്ട്.
ചെടിച്ചട്ടികൾ, ടെറസിൽ അലസമായി കിടക്കുന്ന പാത്രങ്ങൾ, വീടു ചുറ്റുപാടുകളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവയിൽ കൊതുകു പെരുകും. കന്നുകാലികളുടെ ചാണകവും മൂത്രവും കെട്ടിക്കിടക്കുന്ന കുഴികളിൽ മണ്ണെണ്ണ ഒഴിക്കുന്നതും പുകയിടുന്നതും മെച്ചമാണ്. വീടിനുള്ളിൽ കുന്തിരിക്കം ഉൾപ്പെടെ ദിവസവും പുകയിട്ടാൽ കൊതുകുശല്യം കുറയും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലെ ലാർവ കൊതുകുകളായി പുറത്തിറങ്ങാൻ ഒരാഴ്ച സമയമെടുക്കും. പാത്രങ്ങളിലെ വെള്ളം കമിഴ്ത്തിക്കളയാൻ ശ്രദ്ധിക്കണം. എയർ കണ്ടീഷണർ, ഫ്രിഡ്ജ്, ഉപയോഗിക്കാതെ കിടക്കുന്ന ടോയ്ലറ്റുകൾ എന്നിവിടങ്ങളിൽ കൊതുകു പെരുകും. ഇക്കൊല്ലം 241 പേർ കൊതുജന്യരോഗങ്ങളാൽ സംസ്ഥാനത്തു മരിച്ചു. കഴിഞ്ഞ വർഷം 99 ആയിരുന്നു മരണനിരക്ക്.
രക്തത്തിലെ പ്ലേറ്റ്ലറ്റ്സിന്റെ അളവിലുണ്ടാകുന്ന കുറവ് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇടവിട്ട മഴയിൽ കൊതുകുമഴ!
02:37 AM Jun 27, 2017 | Deepika.com