ചങ്ങനാശേരി: എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളോടു സർക്കാരിനു നിരുത്തരവാദപരമായ സമീപനമാണെന്നും സുഗമമായ പ്രവർത്തനത്തിനു വഴിയൊരുക്കണമെന്നും എൻഎസ്എസ് ബജറ്റ് സമ്മേളനം.
പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ കണക്കനുസരിച്ച് 12,615 സ്കൂളുകളിൽ 7,145 എണ്ണവും എയ്ഡഡ് മേഖലയിലാണ്. ഇവയുടെ പ്രവർത്തനം കഴിഞ്ഞ അഞ്ചു വർഷമായി ഏറെ പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ അവകാശ നിയമം 2009-ൽ നിലവിൽ വന്ന ശേഷം അതു നടപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത ചില തീരുമാനങ്ങളാണ് ഈ ദുരവസ്ഥയ്ക്കു കാരണം- എൻഎസ്എസ് പ്രമേയത്തിൽ കുറ്റപ്പെടുത്തി.
സാന്പത്തിക പ്രശ്നത്തിന്റെ പേരിൽ 2011 മുതൽ സ്കൂളുകളിൽ സ്റ്റാഫ് ഫിക്സേഷൻ നടത്താതിരിക്കെ 2015-16 വർഷം സ്റ്റാഫ് ഫിക്സേഷൻ ഉത്തരവു നൽകുകയായിരുന്നു. അതിന്റെ ഫലമായി പുതിയ ഒഴിവുകളിൽ അധ്യാപക നിയമനം നടക്കാത്ത അവസ്ഥയാണ്. നടത്തിയാൽത്തന്നെ അംഗീകാരവും ലഭിക്കില്ല. ഇതു കുട്ടികളുടെ പഠനത്തെയും സ്കൂളുകളുടെ നിലനിൽപിനെയും ബാധിക്കുമെന്ന് എൻഎസ്എസ് അഭിപ്രായപ്പെട്ടു.
അണ് ഇക്കണോമിക് സ്കൂളുകളിലെ ഒഴിവുകളിൽ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവ് നിലനില്കെ പുതിയ സ്കൂളുകളിലെ എല്ലാ ഒഴിവുകളിലും മൂന്നു മാസത്തിനു മുകളിലുള്ള എല്ലാ അവധി ഒഴിവുകളിലും പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണമെന്നു സർക്കാർ പുതിയ ഉത്തരവുകളിലൂടെ വ്യവസ്ഥ ചെയ്തത്. ഇത് എയ്ഡഡ് മാനേജ്മെന്റുകൾക്ക് വർഷങ്ങളായി ലഭിക്കുന്ന നിയമനാധികാരത്തിലുള്ള കടന്നുകയറ്റമാണ്- പ്രമേയം പറയുന്നു.
മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി കേന്ദ്രസർക്കാർ നിയോഗിച്ച എം.ആർ.സിൻഹു അധ്യക്ഷനായുള്ള ദേശീയ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 102.75 കോടിരൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചു. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ ഹരികുമാർ കോയിക്കൽ, എം.എസ്.മോഹൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
എയ്ഡഡ് സ്കൂളുകളോട് സർക്കാരിനു നിരുത്തരവാദപരമായ സമീപനം: എൻഎസ്എസ്
02:20 AM Jun 27, 2017 | Deepika.com