കൊച്ചി: മെട്രോയിലെ സുരക്ഷാപോലീസുകാരും ബന്ധുക്കളും സുഹൃത്തുക്കളും ടിക്കറ്റ് എടുക്കാതെ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നുവെന്നു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) അധികൃതർ എറണാകുളം റേഞ്ച് ഐജിക്കു പരാതി നൽകി. രാജ്യത്തെ മറ്റിട ങ്ങളിലേതുപോലെ കൊച്ചി മെട്രോയിലും ടിക്കറ്റെടുത്തു യാത്ര ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നു കെഎംആർഎൽ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പരാതിയെപ്പറ്റി കമ്മീഷണർ അന്വേഷിച്ചെന്നും മതിയായ പാസോ ടിക്കറ്റോ ഇല്ലാതെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്നാണു മനസിലായതെന്നും എറണാകുളം റേഞ്ച് ഐജി പി. വിജയൻ പറഞ്ഞു. എന്നാൽ, ഇവർ സ്റ്റേഷനുകളുടെ സുരക്ഷാ ഡ്യൂട്ടി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണു യാത്രകൾ നടത്തുന്നത്. പ്രത്യേക പാസ് ഇവർക്ക് അനുവദിക്കാത്തതാണു പ്രശ്നം. പാസ് നൽകുന്നതിനു കെഎംആർഎലുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പാസോ ടിക്കറ്റോ ഇല്ലാത്തവരെ ഒരു കാരണവശാലും മെട്രോ സ്റ്റേഷനുകളിലെ പെയ്ഡ് ഏരിയയിൽ പ്രവേശിപ്പിക്കരുതെന്നു നിർദേശം നൽകിയതായും ഐജി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നുണ്ടെന്നു കെഎംആർഎൽ ആക്ഷേപമുയർത്തിയിരുന്നെങ്കിലും പരാതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ല.സിഐഎസ്എഫ് മാതൃകയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസിൽ രൂപീകരിച്ച സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽനിന്നുള്ളവരെയാണു മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.
ബാഗേജ് പരിശോധന ഉൾപ്പെടെ സ്റ്റേഷനുകളുടെ സുരക്ഷയ്ക്കായി 128 പേരടങ്ങുന്ന എസ്ഐഎസ്എഫ് സംഘമാണു നിലവിൽ പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കുള്ളത്.
ടിക്കറ്റ് എടുക്കണമെന്നു കെഎംആർഎൽ,പ്രത്യേക പാസ് നൽകണമെന്നു പോലീസ്
02:20 AM Jun 27, 2017 | Deepika.com