ചാവക്കാട്: സിനിമയുടെ ആത്മാവ് കണ്ടെത്തിയ സംവിധായകൻ കെ.ആർ. മോഹനൻ ഇനി ഓർമ. ചലച്ചിത്ര അക്കാദമി മുൻ ചെയർമാനായിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡയറക്ടറായും പ്രവർത്തിച്ച മോഹനൻ ഭാര്യ ഡോ. എ.ആർ. രാഗിണിയോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. ഭാര്യ അഞ്ചുവർഷം മുമ്പ് മരിച്ചു. തിരുവനന്തപുരം വിട്ട് കടലോര ഗ്രാമമായ തിരുവത്രയിൽ താമസിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
തിരുവത്രയിൽ വീടുപണി നടക്കുകയാണ്. ഇതിനിടയിലാണ് ഉദരരോഗത്തെതുടർന്ന് ചികിത്സയിലായിരുന്ന മോഹനൻ ഞായറാഴ്ച വൈകുന്നേരം മരിച്ചത്. മോഹനൻ - രാഗിണി ദന്പതികൾക്കു മക്കളില്ല. ഇന്നലെ ഉച്ചയ്ക്കുശേഷം മൃതദേഹം തിരുവത്രയിൽ കുറ്റിയിൽ തറവാട്ടിൽ എത്തിച്ചപ്പോൾ ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഉച്ചകഴിഞ്ഞു നാലോടെ മൃതദേഹം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ദഹിപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി തഹസിൽദാർ കെ.വി.അബ്രാഹാം റീത്ത് സമർപ്പിച്ചു.
39 വർഷം മുമ്പ് അശ്വത്ഥാമാവ് എന്ന സിനിമ സംവിധാനംചെയ്ത് മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച മോഹനൻ സംവിധാനം ചെയ്ത പുരുഷാർഥം, സ്വരൂപം എന്നീ സിനിമകൾ സംസ്ഥാന അവാർഡുകൾ നേടി.
ചാവക്കാടിന്റെ തീരമേഖലയായ തിരുവത്രയിൽനിന്നും തൃശൂർ സെന്റ് തോമസ് കോളജിൽ പഠിച്ച് പുറത്തിറങ്ങിയ മോഹനൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ചലച്ചിത്രപഠനം പൂർത്തിയാക്കിയാണ് മലയാള സിനിമയിൽ എത്തിച്ചേർന്നത്. ഏതാനും സിനിമകൾക്കു പുറമെ മുപ്പത്തിരണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.
മൃതദേഹം ഇന്നലെ രാവിലെ തൃശൂർ സാഹിത്യ അക്കാദമിഹാളിൽ പൊതുദർശനത്തിനുവച്ചശേഷമാണ് ജന്മനാട്ടിലേക്കു കൊണ്ടുവന്നത്. അക്കാദമിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.സി. മൊയ്തീൻ, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ജില്ലാ കളക്ടർ ഡോ. എ.കൗശിഗൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, തൃശൂർ മേയർ അജിത ജയരാജൻ, കെ. രാജൻ എംഎൽഎ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു.
കെ.ആർ. മോഹനനു യാത്രാമൊഴി
02:05 AM Jun 27, 2017 | Deepika.com