തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ സംസ്ഥാനത്തെ സ്കൂളുകളിൽ ആകെ ഒഴിവുള്ളത് 805 സീറ്റുകൾ. 2,87,598 സീറ്റുകളിൽ 2,86,793 സീറ്റുകളിൽ അലോട്ട്മെന്റ് നടന്നു. ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവുള്ളത് പത്തനംതിട്ട ജില്ലയിലാണ്- 276 സീറ്റുകൾ. ഇതിൽ 265 സീറ്റുകളും ജനറൽ വിഭാഗത്തിലാണ്.
തൊട്ടു പിന്നിലുള്ള ഇടുക്കി ജില്ലയിൽ 274 സീറ്റുകൾ ഒഴിവുണ്ട്. ഇതിൽ 259 സീറ്റുകൾ ജനറൽ വിഭാഗത്തിലാണ്. ഏറ്റവും കുറവു സീറ്റുകൾ ഒഴിവുള്ളത് വയനാട് ജില്ലയിലാണ്.
രണ്ടു സീറ്റുകൾ മാത്രമാണ് ഇവിടെ ഒഴിവുള്ളത്. എറണാകുളം, തൃശൂർ ജില്ലകളിൽ നാലു സീറ്റുകൾ വീതവും കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഒൻപത് സീറ്റുകൾ വീതവും ഒഴിവുണ്ട്. 4,96,347 അപേക്ഷകളാണ് ഇക്കുറി പ്ലസ് വണ്‍ പ്രവേശനത്തിനായി ലഭിച്ചത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഇന്നു രാവിലെ പത്തു മുതൽ പ്രവേശനം നേടാം. അലോട്ട്മെന്റ് സംബന്ധിച്ച വിശദാംശങ്ങൾwww.hscap.kerala.g ov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനത്തിനായുള്ള നടപടികൾ നാളെ അവസാനിക്കും. താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർഥികൾക്ക് ഹയർ ഓപ്ക്ഷൻ നിലനിർത്താൻ ഇനി അവസരമില്ല. അതു കൊണ്ടു തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അതത് സ്കൂളുകളിൽ ഫീസടച്ച് 28 ന് വൈകുന്നേരം അഞ്ചിനു മുമ്പായി സ്ഥിരപ്രവേശനം നേടിയിരിക്കണം. ജൂണ്‍ 29 ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു.
ഈ അലോട്ട്മെന്റോടു കൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർത്തിയാവുകയാണ്. സിബിഎസ്ഇയുടെ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവർക്കും നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂലൈ ആറു മുതൽ സമർപ്പിക്കാൻ കഴിയും. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ഒന്നും ലഭിച്ചിട്ടില്ലാത്തവർക്കും നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദവിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
പ്ലസ് വണ്‍ പ്രവേശനം: രണ്ടാമത്തെ അലോട്ട്മെന്റ് പൂർത്തിയായി
02:05 AM Jun 27, 2017 | Deepika.com