തിരുവനന്തപുരം: 97 സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ ഫീസ് നിരക്ക് വീണ്ടും കുറച്ചു. ഓരോ കോഴ്സുകളുടെ നടത്തിപ്പിന് ആവശ്യമായ തുകയ്ക്കനുസരിച്ച് ഫീസ് നിശ്ചയിക്കണമെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനം.
സർക്കാരിന് അവകാശപ്പെട്ട മെരിറ്റ് സീറ്റിൽ 50000 രൂപയാണ് സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള ഫീസ്. എന്നാൽ കരാർ ഒപ്പിടുന്ന ഘട്ടത്തിൽ ഫീസ് കഴിയുന്നത്ര കുറയ്ക്കുന്നതിന് വീണ്ടും ശ്രമിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചിരുന്നു. തുടർന്നാണ് 100 കോളജുകൾ അംഗങ്ങളായ മാനേജ്മെന്റ് അസോസിയേഷൻ ഓരോ കോളജിനോടും കരാർ പ്രകാരമുള്ള ഫീസ് എത്ര കുറയ്ക്കാനാകുമെന്ന് ആരാഞ്ഞത്. ഇതു പ്രകാരം ഓരോ കോഴ്സിനും ഓരോ കോളജും കുറച്ചു നൽകുന്ന പരമാവധി ഫീസ് വിവരം ശനിയാഴ്ച അസോസിയേഷൻ ഭാരവാഹികൾ എൻട്രൻസ് കമ്മീഷണർക്ക് കൈമാറി. തുടർന്ന് കമ്മീഷണർ ഒരോ കോളജിന്റെയും വിവിധ കോഴ്സുകളുടെ കുറഞ്ഞ ഫീസ് നിരക്കോടുകൂടിയ പട്ടിക വൈകിട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാൻ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ കുറഞ്ഞ ഫീസ് നിരക്കുകൂടി മനസിലാക്കാം. 34 കോളജുകൾ കരാറിലുള്ളതിനെക്കാൾ 30000 രൂപവരെ ചില കോഴ്സുകൾക്ക് കുറച്ചു നൽകുമെന്നാണ് അറിയിച്ചിട്ടുണ്ട്. ഈ കോളജുകളിൽ മെരിറ്റിൽ ബിടെക് വാർഷിക ഫീസ് 20000 രൂപയായി താഴും. ബിടെക് കോഴ്സുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കോഴ്സുകൾക്ക് പോലും ഫീസ് കുറച്ചിട്ടുണ്ട്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 28 കോളേജുകൾ 30000 രൂപവരെ കുറച്ചുനൽകുമെന്ന പ്രവേശന കമ്മീഷണറുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. മെക്കാനിക്കൽ എൻജിനിയറിംഗിന് 17 കോളജുകൾ 25,000 രൂപവരെ ഫീസ് കുറയ്ക്കും. സിവിൽ എൻജിനിയറിംഗിൽ 18 കോളജുകൾ 25000 രൂപവരെ കുറച്ചു നൽകും. 26 ബിടെക് കോഴ്സുകൾക്കും വിവിധ നിരക്കിൽ ഫീസ് കുറയ്ക്കാൻ കോളജുകൾ തയാറായിട്ടുണ്ട്.
75,000 രൂപ ഫീസുള്ള മെരിറ്റിലെ എപിഎൽ വിഭാഗത്തിൽ 40,000 രൂപവരെ ഫീസ് കുറയ്ക്കാൻ തയാറായിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇലക്ട്രോണി ക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 67 കോളജുകൾ ഏറ്റവും കുറഞ്ഞത് 30,000 വാർഷിക ഫീസ് നിരക്കിൽ പഠിപ്പിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. മെക്കാനിക്കൽ എൻജിനിയറിംഗിന് 35,000 ഫീസിൽ പഠിപ്പിക്കാമെന്ന് 56 കോളജുകൾ അറിയിച്ചിട്ടുണ്ട്. മെരിറ്റ് എപിഎലിൽ വിവിധ കോളജുകളും എല്ലാ കോഴ്സുകൾക്കും 30,000-40,000 രൂപ വരെ ഫീസ് ഘടനയാണ് തീരുമാനിച്ചിട്ടുള്ളത്.
35 ശതമാനം മാനേജ്മെന്റ് സീറ്റിലും കരാറിനെക്കാൾ വൻതുക കോഴ്സ് അടിസ്ഥാനത്തിൽ കുറച്ചിട്ടുണ്ട്. സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരം മാനേജുമെന്റ് സീറ്റുകളിൽ 124000 രൂപയാണ് വാർഷിക ഫീസ്. 84 കോളജുകൾ മാനേജ്മെന്റ് സീറ്റിൽ ചില വിഷയങ്ങൾക്ക് 94,000 രൂപവരെ കുറച്ചു നൽകും. ആവശ്യക്കാരേറെയുള്ള മാനേജ്മെന്റ് സീറ്റുകളിലും പ്രമുഖ കോളജുകൾപോലും ഫീസ് കുത്തനെ കുറച്ചിട്ടുണ്ട്. ഫലത്തിൽ, മാനേജ്മെന്റ് സീറ്റുകളിലും കരാറിലുള്ള മെരിറ്റ് ഫീസിനേക്കാൾ കുറഞ്ഞ നിരക്കിൽ പഠിപ്പിക്കാൻ കോളജുകൾ തയാറാകുകയാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് മാനേജ് മെന്റ് സീറ്റുകളിൽ 89,000 രൂപവരെ കുറച്ച് നൽകാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. എൻആർഐ സീറ്റിലും ഫീസ് കുറവ് വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 90 ശതമാനം സ്വാശ്രയ കോളജുകളും ഫീസ് വെട്ടിക്കുറച്ചതോടെ ബാക്കി കോളജുകളും ഫീസ് കുറയ്ക്കാൻ നിർബന്ധിതരായേക്കും.
97 സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ ഫീസ് നിരക്ക് വീണ്ടും കുറച്ചു
01:37 AM Jun 25, 2017 | Deepika.com