പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പുതിയ സ്വർണ ധ്വജപ്രതിഷ്ഠ ഇന്നു രാവിലെ 11. 50നും 1.40നും മധ്യേ നടക്കും. ക്ഷേത്രത്തിലുണ്ടായിരുന്ന മുൻകാല ധ്വജത്തിനു ചൈതന്യക്ഷയം സംഭവിച്ചിട്ടുള്ളതായി ക്ഷേത്രത്തിൽ 2014 ജൂൺ 18നു നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ തെളിഞ്ഞതിനെത്തുടർന്നാണ് നൂതനധ്വജം പ്രതിഷ്ഠിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
3,20,30,000 രൂപയാണ് ഇതിനു ചെലവ് വന്നിട്ടുള്ളത്. ഹൈദരാബാദിലെ ഫിനിക്സ് ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചാരിറ്റബിൾ വിഭാഗമായ ഫിനിക്സ് ഫൗണ്ടേഷനാണു കൊടിമരം സ്പോൺസർ ചെയ്തത്.
സ്വർണധ്വജത്തിന്റെ ആധാരശിലാസ്ഥാപനം 2017 ഏപ്രിൽ ഏഴിനു ശബരിമല സന്നിധാനത്തു നടന്നു. കോന്നി വനമേഖലയിൽനിന്നു ലഭിച്ച തേക്കുമരം നിലംതൊടാതെ മുറിച്ചെടുത്തു പന്പയിലെത്തിക്കുകയും ആറു മാസത്തോളം ഇത് എണ്ണത്തോണിയിൽ നിക്ഷേപിക്കുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങളോടെ തേക്കുമരം എണ്ണത്തോണിയിൽനിന്നെടുത്തു സന്നിധാനത്തെത്തിച്ചു. ദിവസങ്ങൾ നീണ്ടുനിന്ന ആചാരപരമായ ചടങ്ങുകൾ പൂർത്തീകരിച്ചാണ് ഇന്നു തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പ്രതിഷ്ഠ നടത്തുന്നത്.
ധ്വജപ്രതിഷ്ഠ നടത്തിയ ശേഷമുളള ശബരിമല ഉത്സവം 28ന് കൊടിയേറും. രാവിലെ 9. 15ന് ചടങ്ങുകൾ ആരംഭിക്കും. ആറാട്ട് ദിനമായ ജൂലൈ ഏഴിനു രാവിലെ ഒന്പതിന് ആറാട്ട് പുറപ്പാട്, 11ന് പമ്പയിൽ ആറാട്ട്. ഉച്ചകഴിഞ്ഞു രണ്ടിന് തിരിച്ചെഴുന്നള്ള ത്ത്. 6.30ന് ദീപാരാധന.
ശബരിമലയിൽ സ്വർണക്കൊടിമരം ഒരുങ്ങി, ഇന്നു പ്രതിഷ്ഠ
01:17 AM Jun 25, 2017 | Deepika.com