പള്ളുരുത്തി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് റോഡിൽ ഹഡ്സൺ ഹെയ്ൽ എന്ന വ്യാപാര സ്ഥാപനത്തിൽ കയറി ഉടമ ബാലസുബ്രഹ്മണ്യത്തെ (35) വെട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ബാലസുബ്രഹ്മണ്യത്തെ വകവരുത്തുന്നതിനു ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്തെന്നു കരുതുന്ന ഇടക്കൊച്ചി പാലമുറ്റം റോഡിൽ പഴേകാട്ട് ബിജിൻ (31), ചുള്ളിക്കൽ അബാദ് ഹോട്ടലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മംഗലശേരി ജിനാസ് (30) എന്നിവരാണ് അറസ്റ്റിലായത്.
സിഗരറ്റ് കള്ളക്കടത്തിനെക്കുറിച്ച് എല്ലാ വിവരങ്ങളും അറിവുള്ളയാളായിരുന്നു വെട്ടേറ്റ ബാലസുബ്രഹ്മണ്യമെന്നു പോലീസ് പറഞ്ഞു. ഇയാൾ സിഗരറ്റ് കള്ളക്കടത്ത് സംഘത്തെക്കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് (ഡിആർഐ) വിവരം നൽകിയതിനെത്തുടർന്ന് കോടികൾ വിലവരുന്ന സിഗരറ്റ് അധികൃതർ പിടികൂടിയിരുന്നു. തലശേരി സ്വദേശി മുഹസിന്റേതായിരുന്നു പിടികൂടിയ സിഗരറ്റ്.
കള്ളക്കടത്ത് വിവരം ചോർത്തി നൽകിയത് ബാലസുബ്രഹ്മണ്യമാണെന്നും ഇയാൾക്ക് വിവരം ചോർത്തി നൽകിയതിന് ഇനാം ലഭിച്ചിട്ടുണ്ടെന്നും മനസിലാക്കിയതിനെത്തുടർന്നു ബാലസുബ്രഹ്മണ്യത്തെ വകവരുത്താൻ മുഹസിൻ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നു പോലീസ് ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ ബിജിനാണ് ബാലസുബ്രഹ്മണ്യത്തെക്കുറിച്ചു മുഹസിനു വിവരം നൽകിയത്. ജിനാസാണ് 10 ലക്ഷം രൂപയ്ക്ക് ടിന്റു എന്ന് വിളിക്കുന്ന നിക്സൺ വഴി വാടകഗുണ്ടകളെ ഏർപ്പാട് ചെയ്തതെന്നും പോലീസ് പറയുന്നു.
ആക്രമണം നടത്തിയ നാലുപേർ നഗരത്തിലെ പ്രധാന ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഉപയോഗിച്ചിരുന്ന റിറ്റ്സ് കാർ പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു.
സിറ്റി കമ്മീഷണർ എം.പി. ദിനേഷ്, ഡിസിപി യതീഷ് ചന്ദ്ര, അസി. കമ്മീഷണർ എസ്. വിജയൻ, സിഐ കെ.ജി. അനീഷ് എസ്ഐ വിമൽ എന്നിവരുൾപ്പെടെ 15 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ 20ന് രാത്രി ഒൻപതോടെയാണ് ബാലസുബ്രഹ്മണ്യത്തെ കടയിൽ കയറി ആക്രമിച്ചത്. കൈയ്ക്കും കാലിലും വയറിലും ഇയാൾക്കു വെട്ടേറ്റിരുന്നു. അറ്റുതൂങ്ങിയ കൈ മൈക്രോവാസ്കുലർ ശസ്ത്രക്രിയയിലൂടെ പിന്നീട് തുന്നിച്ചേർത്തു.
വ്യാപാരിയുടെ കൈ വെട്ടിയ സംഭവം: ക്വട്ടേഷൻ നൽകിയ 2 പേർ അറസ്റ്റിൽ
12:57 AM Jun 25, 2017 | Deepika.com