തിരുവനന്തപുരം : സംസ്ഥാനത്തു പകർച്ചപ്പനി ജനങ്ങളുടെ ജീവനെടുക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നലെ സർവകക്ഷിയോഗം ചേർന്നു. പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷവും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
കൂടാതെ ആശുപത്രികളിൽ താത്കാലിക അടിസ്ഥാനത്തിൽ ആവശ്യമായ ഡോക്ടർമാരേയും നിയമിക്കും. സർവീസിൽ നിന്നു വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ആശുപത്രികളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പ്രത്യേക പനി വാർഡുകൾ പ്രവർത്തിപ്പിക്കും.
സ്വകാര്യ ആശുപത്രികളിൽ പനി പിടിപെട്ടു ചികിത്സയ്ക്കെത്തുന്നവരെ മടക്കിയയ്ക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ആശുപത്രി അധികൃതരുമായി സംസാരിച്ചു വേണ്ട ക്രമീകരണങ്ങൾ വരുത്തുമെന്നും യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളിലെയും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും സൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. ഇതിനായി പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനേയും കൂടുതൽ നൽകും. കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ രണ്ടു ഡോക്ടർമാരേയും രണ്ടു പാരാ മെഡിക്കൽ സ്റ്റാഫിനേയും അധികമായി നൽകും. ഇത്തരം ഹെൽത്ത് സെന്ററുകളിൽ കിടത്തി ചികിത്സിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളതാണ്. നഗരങ്ങളിലാണു മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഇവിടത്തെ മാലിന്യസംസ്കരണത്തിനായി കേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാലിന്യനീക്കത്തിനും പനി പ്രതിരോധത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സ്വതന്ത്രമായി പണം ചിലവഴിക്കാം. തദ്ദേശസ്ഥാപനങ്ങൾക്ക് ഈ തുക സർക്കാർ തിരിച്ചുനൽകും. പകർച്ചപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ ഹോമിയോപ്പതിയുടെയും ആയുർവേദത്തിന്റെയും സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തും. ഈ മാസം 27 മുതൽ 29 വരെ നടക്കുന്ന സംസ്ഥാനതല ശുചീകരണ പ്രവർത്തനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടി സാന്നിധ്യം ഉറപ്പുവരുത്തും. സംസ്ഥാനത്തെ എല്ലാ ഓടകളും ഉടനടി വൃത്തിയാക്കാനും പൊട്ടിപ്പൊളിഞ്ഞവ നന്നാക്കാനും വേണ്ട നടപടികൾ നേരത്തേ തന്നെ സർക്കാർ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 27-നു മുമ്പു പഞ്ചായത്തു തലത്തിലും വാർഡുതലത്തിലും സർവകക്ഷി യോഗങ്ങൾ ചേരാനും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, സിപിഐ നേതാവ് കെ.പ്രകാശ് ബാബു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുസ്ലിം ലീഗ് നേതാവ് ബീമാപ്പള്ളി റഷീദ്, ജനതാദൾ-യു നേതാവ് കെ.കൃഷ്ണൻകുട്ടി, കേരള കോണ്ഗ്രസ്-എം നേതാവ് ഡോ. എൻ. ജയരാജ് എന്നിവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
പകർച്ചപ്പനി: വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും
01:50 AM Jun 24, 2017 | Deepika.com