തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിൽ കർഷകർ ജീവനൊടുക്കതിയ സംഭവത്തെ തുടർന്നു സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടത്തി. വിവിധ ജില്ലകളിലെ 32 വില്ലേജ് ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 500- ലേറെ ഫയലുകളിൽ ക്രമക്കേടു കണ്ടെത്തി.
വില്ലേജ് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾക്കു മിക്കയിടങ്ങളിലും രസീത് നൽകുന്നില്ലെന്നു കണ്ടെത്തി. പിരിക്കുന്ന ഭൂ നികുതി യഥാസമയം സർക്കാരിലേക്ക് അടയ്ക്കുന്നില്ല. ലക്ഷക്കണക്കിനു രൂപയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ആഴ്ചകളോളം കൈവശം സൂക്ഷിക്കുന്നത്. ചിലയിടങ്ങളിൽ കണക്കിൽ പെടാത്ത പണം ഉദ്യോഗസ്ഥരുടെ പക്കൽ നിന്നു വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 135 പോക്കുവരവ് അപേക്ഷകളിൽ ഒരു മാസമെന്ന സമയപരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. മിക്കതിനും രസീത് നൽകാത്തതിനാൽ അപേക്ഷ സമർപ്പിച്ചവർക്കു തുടർ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല.
കൊല്ലം ജില്ലയിൽ 157 പോക്കു വരവു കേസുകളിൽ തുടർ നടപടി സ്വീകരിച്ചിട്ടില്ല. മൂവാറ്റുപുഴയിലെ മണക്കാട് വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നു കണക്കിൽ പെടാത്ത 10,000 രൂപ കണ്ടെത്തി. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥർക്കു വ്യക്തമായ വിശദീകരണവും നൽകാൻ കഴിഞ്ഞിട്ടില്ല. എല്ലാ മാസവും വില്ലേജ്- താലൂക്ക് ഓഫിസുകളിൽ പരിശോധന നടത്താനാണു വിജിൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്യോഗസ്ഥർക്കു നൽകിയിട്ടുള്ള നിർദേശം.
വില്ലേജ് ഓഫീസുകളിൽ വൻ ക്രമക്കേട് കണ്ടെത്തി; അപേക്ഷകൾക്കു രസീത് നൽകുന്നില്ല
01:50 AM Jun 24, 2017 | Deepika.com