തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ ആദ്യ വർഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 14 ശതമാനം വർധനയുണ്ടാകുമെന്നു ധന മന്ത്രി ടി.എം. തോമസ് ഐസക്. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ വരുമാനത്തിൽ 20 ശതമാനമെങ്കിലും വർധനയുണ്ടാകുമെന്നാണു കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി നികുതി വരുമാനത്തിൽ പത്തു ശതമാനം വീതമാണു വർധനയുണ്ടായത്. നിരവധി ആശങ്കകളുണ്ടെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ജിഎസ്ടി ഗുണകരമാണ്. ജൂലൈ ഒന്നിനു ജിഎസ്ടിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചി ലേ മെരിഡിയനിൽ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ വകുപ്പിന്റെ മെയിലിൽ നൽകാം. അതിനു വിദഗ്ധർ മറുപടി നൽകുകയും രേഖകൾ വിതരണം ചെയ്യുകയും ചെയ്യും.
സംസ്ഥാനത്തിന്റെ നികുതി സ്വാതന്ത്ര്യം ഇല്ലാതായി എന്ന ആശങ്കയാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ഒന്നര കോടിയിലധികം രൂപ വിറ്റുവരവുള്ളതിൽ 10 ശതമാനം ഒഴികെ ബാക്കിയുള്ളവയുടെയൊക്കെ നികുതി സംസ്ഥാനങ്ങളാണു പിരിക്കുന്നത്. തീരക്കടൽ കച്ചവടം സംസ്ഥാന പരിധിയിൽ കൊണ്ടു വന്നു. സ്റ്റാംപ് ഡ്യൂട്ടി ഉൾപ്പെടുത്തുന്നതിനെ എതിർത്തു. അവശ്യ സാധനങ്ങളുടെ നികുതി നിരക്ക് ആറിൽ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ആഡംബര നികുതി 24ൽ നിന്ന് 28 ശതമാനമാക്കി ഉയർത്തി.
എവിടെനിന്നു സാധനം വാങ്ങിയാലും മേൽവിലാസം പറഞ്ഞു ബിൽ വാങ്ങിയാൽ നികുതി കേരളത്തിനു ലഭിക്കും. അതോടൊപ്പം ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങൾക്കുള്ള നികുതിയും ഇവിടേക്ക് എത്തും. ടെലികമ്യൂണിക്കേഷൻ, ബാങ്കിംഗ് സാന്ദ്രത കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ സേവനങ്ങൾക്കുള്ള നികുതിയുടെ നല്ലൊരു ശതമാനവും മുൻപു ലഭിക്കാതിരുന്നത് ഇനി മുതൽ ലഭിക്കും.
ജിഎസ്ടി ജൂലൈ ഒന്നുമുതൽ നടപ്പാക്കാൻ കേരളം സജ്ജമായി. ഓർഡിനൻസിനു ഗവർണർ അംഗീകാരം നൽകി. ചട്ടങ്ങൾ തയാറായി. കേന്ദ്ര സർക്കാരിൽ നിന്നു ചില ഔപചാരിക അറിയിപ്പുകൾ കൂടി ലഭിക്കാനുള്ളതിനാൽ, അതിനു ശേഷമേ ചട്ടങ്ങൾ പുറത്തിറക്കാനാകൂ. വ്യാപാരികളുടെ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നു. വാറ്റിലുള്ള വ്യാപാരികളിൽ 70 ശതമാനവും രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷനുവേണ്ടി പോർട്ടലുകൾ നാളെ മുതൽ വീണ്ടും തുറന്നുകൊടുക്കും. ഡിജിറ്റൽ സിഗ്നേചർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാപാരികളുടെ രജിസ്ട്രേഷൻ നോക്കിയാൽ കേരളം രാജ്യത്തു നാലാമതാണ്.
നികുതി സമ്പ്രദായത്തിലെ മാറ്റത്തിന്റെ ഭാഗമായി ജൂലൈയിലെ റിട്ടേണുകൾ സെപ്റ്റംബർ അഞ്ചു വരെ നൽകാം. ഓഗസ്റ്റിലേതു തൊട്ടടുത്ത മാസം 20നകം നൽകിയാൽ മതി. റിട്ടേണ്‍ സോഫ്റ്റ്വേർ പൂർണമായിട്ടില്ല. ഇതു പരിഹരിക്കും. വ്യാപാരികൾ റിട്ടേണ്‍ ഫയൽ ചെയ്യുമ്പോൾ തന്നെ സോഫ്റ്റ് വേർ വാങ്ങിയവരുടെ മിറർ അക്കൗണ്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എത്ര നികുതി ലഭിക്കണമെന്നും വ്യക്തമാക്കും.
ജൂലൈ ഒന്നുമുതൽ സിനിമയ്ക്കു വിനോദ നികുതിയുണ്ടാകില്ല. പകരം ജിഎസ്ടി വരും. ജിഎസ്ടി പ്രകാരം 100 രൂപ വിലയുള്ള ടിക്കറ്റിന്18 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 28%വുമാണ് നികുതി. സിനിമ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള നികുതികൾ ഒഴിവാക്കി വരുമ്പോൾ ഇതു ചെറിയ തുകയായിരിക്കും. ഈ നികുതി വരുന്നതോടെ വിനോദ നികുതി ഇല്ലാതാകും. ഇതിലൂടെ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്ന വരുമാനം വിലയിരുത്തി, 15 ശതമാനം അധികം തുകയും ചേർത്ത് നഷ്ടപരിഹാരമായി നൽകും. അടുത്ത ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരം നഷ്ടം നികത്തുന്നതിനുള്ള മറ്റു വഴികളും സ്വീകരിക്കും.
കേരളത്തിന് ആവശ്യമുള്ള ചില വസ്തുക്കളുടെ നികുതി കുറയ്ക്കണമെന്നു വാദിച്ചെങ്കിലും നടന്നില്ല. പ്ലൈവുഡ്, കോസ്മെറ്റിക്കുകൾ ഒഴികെയുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനായുള്ള സമ്മർദം ജിഎസ്ടി കൗണ്‍സിലിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.
ജിഎസ്ടി: ആദ്യവർഷം കേരളത്തിന്റെ വരുമാനം 14 ശതമാനം വർധിക്കും
01:30 AM Jun 24, 2017 | Deepika.com