കോട്ടയം:തെരുവുനായ്ക്കളെ നിർമാർജനം ചെയ്യുന്നതിനായി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ നെട്ടോട്ടമോടുന്ന വേളയിൽ തെരുവുനായ പ്രതിരോധത്തിനു നൂതന മാർഗവുമായി കുടുംബശ്രീ പ്രവർത്തകർ. ജില്ലാ പഞ്ചായത്തിന്റെ ആനിമൽ ബെർത്ത് കണ്ട്രോൾ പദ്ധതി കുടുംബശ്രീ ജില്ലാ മിഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി വൈക്കം മുനിസിപ്പാലിറ്റിയിൽ പദ്ധതി ആരംഭിച്ചു.
ജില്ലയിലെ നൻമ കുടുംബശ്രീ യൂണിറ്റാണ് പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. തോട്ടകം മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കുടുംബശ്രീ അംഗങ്ങളായ മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സിനേഷൻ നൽകുകയാണ് ചെയ്യുന്നത്. ഇതുവരെ 56 നായ്ക്കളെ ഇതേ രീതിയിൽ വന്ധ്യംകരിച്ച് വാക്സിനേഷൻ എടുത്തുകഴിഞ്ഞു.
യൂണിറ്റിലെ പുരുഷ അംഗങ്ങളായ ഗോപിദാസിന്റെയും തോമസിന്റെയും നേതൃത്വത്തിലാണ് നായ്ക്കളെ പിടിക്കുന്നത്. നഗര പ്രാന്തപ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഇവർ വലകൊണ്ടുണ്ടാക്കിയ പ്രത്യേകതരം കുടുക്കിട്ടാണ് പിടിക്കുന്നത്. പിടികൂടിയ നായ്ക്കളെ വാഹനങ്ങളിൽ തോട്ടുവക്കത്തെ മൃഗാശുപത്രിയിൽ എത്തിക്കും. ഇവിടെ നായ്ക്കളെ പാർപ്പിക്കാൻ പ്രത്യേക കൂടുകളുണ്ട്. പിടികൂടി രണ്ടാം ദിവസം മൃഗഡോക്്ടർ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. തുടർന്ന് ഒരാഴ്ചയോളം നായ്ക്കളെ പരിചരിക്കണം. സ്ത്രീകൾക്കാണ് പരിചരണത്തിന്റെ പ്രധാന ചുമതല. തുടർന്ന് ഇവയെ പിടികൂടിയ സ്ഥലങ്ങളിൽതന്നെ തിരികെ വിടും. പദ്ധതിയുടെ ഭാഗമായുള്ള ചെറിയ തുകയാണ് അംഗങ്ങൾക്ക് ലഭിക്കുന്നത്.
ജോലിയൊന്നുമില്ലാതെ വെറുതെയിരുന്ന തങ്ങൾക്ക് ഇന്ന് ഒരു ജീവിതമാർഗം കുടുംബശ്രീ നൽകിയിരിക്കുകയാണെന്നാണ് യൂണിറ്റംഗങ്ങൾ പറയുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേക്കും കോട്ടയം മുനിസിപ്പാലിറ്റിയിലേക്കും വാഴൂർ ബ്ലോക്കിലേക്കും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇവിടെയും കുടുംബശ്രീ യൂണിറ്റുകളാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനൊരുങ്ങുന്നത്.
തെരുവുനായ നിർമാർജനത്തിനും കുടുംബശ്രീ വനിതകൾ
01:30 AM Jun 24, 2017 | Deepika.com