ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ ബന്ധുക്കൾ ഉപേക്ഷിച്ചു. രോഗിയുടെ നില മോശമായതിനെത്തുടർന്ന് ആശുപത്രി ജീവനക്കാർ പരിചരണം ഏറ്റെടുത്തു. രോഗിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുക്കണമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുക്കന്ന വകുപ്പ് മേധാവി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകി.
കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവല്ല കുറ്റൂർ നടത്തറ കോളനി സുഭാഷി (38) നെയാണ് ബന്ധുക്കൾ ഉപേക്ഷിച്ചത്. കഴിഞ്ഞ മേയ് 16ന് തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടിയ നിലയിലാണ് പോലീസ് സുഭാഷിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്നു പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കൾ ആശുപത്രിയിലെത്തുകയും പരിചരിക്കുകയും ചെയ്തിരുന്നു. തലയ്ക്കു പരിക്കേറ്റതിനാൽ ന്യൂറോ സർജറി തീവ്ര പരിചരണത്തിലായിരുന്നു. തുടർന്ന് ജൂൺ 12ന് സുഭാഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരാഴ്ചയ്ക്കുശേഷം ആശുപത്രി വിടാമെന്നും ഡോക്ടർമാർ നിർദേശിച്ചു.
എന്നാൽ, അടുത്ത ദിവസം മുതൽ ബന്ധുക്കളെ കാണാതാവുകയായിരുന്നു. ഇതിനിടയിൽ സുഭാഷിനെ വാർഡിലേക്ക് മാറ്റി. ബന്ധുക്കളെ ഫോണിലൂടെ വിവരം അറിയിച്ചെങ്കിലും എത്തിച്ചേരാൻ തയാറായില്ല. ഇതിനിടെ രോഗിയുടെ നില മോശമായതിനെത്തുടർന്നു നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്നാണ് ഇപ്പോൾ സുഭാഷിനെ പരിചരിക്കുന്നത്.
മറ്റു സഹായത്തിന് സമീപത്തെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരുമുണ്ട്. ബന്ധുക്കൾ എത്തിയില്ലെങ്കിൽ സൂപ്രണ്ട് വഴി പോലീസിൽ പരാതി നൽകി ബന്ധുക്കളെ വിളിച്ചുവരുത്തുമെന്ന് വകുപ്പ് മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ ബന്ധുക്കൾ ഉപേക്ഷിച്ചു
01:30 AM Jun 24, 2017 | Deepika.com