തിരുവനന്തപുരം : രാജ്ഭവനിലേയ്ക്കു ഇടതുമുന്നണിയുടെയും ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെയും മാർച്ചുകൾ ഇന്നലെ ഒരേസമയം നടന്നതു പരിഭ്രാന്തിക്കിടയാക്കി. ഇടതുമുന്നണിയുടേയും ബിഎംഎസിന്റേയും സമരം കേന്ദ്ര സർക്കാരിനെതിരെയായിരുന്നുവെന്നതായിരുന്നു പ്രത്യേകത.
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെയായിരുന്നു ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച്. നീതി ആയോഗിനെതിരെയും കമ്പനികൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയായിരുന്നു ബിഎംഎസിന്റെ മാർച്ച്. രണ്ടു സമരക്കാരും പ്രകടനമായി രാവിലെ 11.10-ഓടെ രാജ്ഭവനു മുന്നിലെത്തി. ഇരുവിഭാഗവും പൊതുയോഗത്തിന് ഒരേസമയം തന്നെ മൈക്ക് ഉപയോഗിച്ചു. ഇതോടെ പോലീസ് വെട്ടിലായി.
ഇടതുമുന്നണിയുടെ മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോൾ തന്നെ ബിഎംഎസിന്റെ നേതാക്കളും പ്രസംഗിച്ചു. ഇതിനിടെ മനോനില തെറ്റിയ ഒരാൾ എൽഡിഎഫ് നേതാക്കളിരുന്ന സ്റ്റേജിനു നേരെ കല്ലെറിഞ്ഞു. പിന്നീട് നേതാക്കൾ ഇടപെട്ട് അയാളെ പോലീസിൽ ഏൽപ്പിച്ചു.
വ്യത്യസ്തമായ സമയങ്ങളിലാണു രണ്ടു പ്രകടനത്തിനും പോലീസ് സമയം നൽകിയിരുന്നത്. ബിഎംഎസിനു രാവിലെ 10.30 മുതൽ 11.30 വരേയും ഇടതുമുന്നണിക്ക് അതിനുശേഷവുമായിരുന്നു. എന്നാൽ രണ്ടു സമരങ്ങളും രാജ്ഭവന്റെ മുന്നിലേയ്ക്ക് ഒന്നിച്ചെത്തിയതു റോഡിൽ ഉണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. പോലീസ് ശരിക്കും വെട്ടിലായി. റോഡിന്റെ ഇടതുഭാഗത്തായിരുന്നു ബിഎംഎസിന്റെ പൊതുയോഗ സ്ഥലം. വലതുവശത്ത് ഇടതുമുന്നണിയുടേതും. മാർച്ചിനെത്തിയ ഇരു വിഭാഗത്തിലേയും പ്രവർത്തകരെ നേതാക്കൾ തന്നെ ഇടപെട്ട് അവരവരുടെ യോഗസ്ഥലത്ത് ഇരുത്തി. ഇതിനിടെ കൂടുതൽ പോലീസും രാജ്ഭവന്റെ മുന്നിലെത്തി. 12.15-ഓടെ ഇടതുമുന്നണിയുടെയും ബിഎംഎസിന്റെയും യോഗം അവസാനിച്ചു.
രാജ്ഭവനു മുന്നിൽ ഇടതുമുന്നണിയുടെയും ബിഎംഎസിന്റെയും മാർച്ച് ഒരേസമയം
03:26 AM Jun 23, 2017 | Deepika.com