കൊച്ചി: ടോമിൻ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള വിശദീകരണം നൽകാത്ത സർക്കാരിന്റെ നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയിൽ നിയമിച്ചുവെന്ന പരാതിയിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും ഇനിയും കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ടി.പി. സെൻകുമാർ ഡിജിപിയായി ചുമതലയേൽക്കും മുൻപു പോലീസ് ആസ്ഥാനത്ത് സർക്കാർ തിരക്കിട്ടു നടത്തിയ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. നിരവധി ആരോപണങ്ങൾ നേരിടുന്ന ടോമിൻ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചെന്നും സെൻകുമാറിനെ നിരീക്ഷിക്കാനാണ് ഈ നിയമനമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
ഇന്നലെ ഹർജി പരിഗണിക്കവെ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഇതു സർവീസ് വിഷയമാണെന്നും പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്നും വാദിച്ചു. എന്നാൽ, ആരോപണ വിധേയനായ പോലീസ് ഓഫീസറെ സുപ്രധാന പദവിയിൽ നിയമിച്ചതിനെതിരായ ഹർജിയാണിതെന്നു ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് തച്ചങ്കരിക്കെതിരായ ആരോപണങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാൻ നിർദേശിച്ചത്.
ഇതിനു രണ്ടാഴ്ച സമയം കൂടി എജി തേടിയെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. ജൂണ്‍ 30 കഴിയാൻ വേണ്ടി സർക്കാർ കാത്തിരിക്കുകയാണോയെന്ന് ഈ ഘട്ടത്തിൽ ഡിവിഷൻ ബെഞ്ച് ചോദിച്ചു. സെൻകുമാർ ജൂണ്‍ 30നു വിരമിക്കുമെന്നതിനാലാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. നേരത്തെ പത്തു ദിവസം നൽകിയതിനാൽ രണ്ടാഴ്ച കൂടി സമയം നൽകാനാവില്ലെന്നും ജൂണ്‍ 28നു ഹർജി പരിഗണിക്കുന്പോൾ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വകുപ്പുതല അന്വേഷണം സംബന്ധിച്ച വിവരങ്ങളും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും അറിയിക്കണം.
പോലീസ് ആസ്ഥാനത്തെ നിയമനം: തച്ചങ്കരിക്കെതിരായ ആരോപണത്തിൽ സർക്കാർ വിശദീകരണം നൽകണം
03:09 AM Jun 23, 2017 | Deepika.com