കൊച്ചി: നിലവിൽ യാത്രാ കണ്സഷൻ ലഭിക്കുന്ന വിദ്യാർഥികൾക്കു സ്വാശ്രയ, അണ് എയ്ഡഡ് സ്ഥാപനങ്ങളെന്നു വേർതിരിവില്ലാതെ യാത്രാനിരക്കിൽ ഇളവു നൽകണമെന്നു ഹൈക്കോടതി കെഎസ്ആർടിസിക്കു നിർദേശം നൽകി. സ്വാശ്രയ, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കു കണ്സഷൻ അനുവദിക്കുന്നതിനായി കെഎസ്ആർടിസി കൊണ്ടുവന്ന വ്യവസ്ഥ പുതിയ സ്വാശ്രയ-അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാക്കാമെന്നും ഉത്തരവിലുണ്ട്.
സ്വന്തം ബസുകളിൽ വിദ്യാർഥികൾക്കുള്ള കണ്‍സഷനു വ്യവസ്ഥകൾ ഏർപ്പെടുത്താനും നിയന്ത്രിക്കാനും കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നു കോർപറേഷൻ ലോ ഓഫീസർ പി.എൻ. ഹേന ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ ചൂണ്ടിക്കാട്ടി. സ്വാശ്രയ, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കു കണ്സഷൻ നിഷേധിച്ചിട്ടില്ല.
ഇത്തരം സ്ഥാപനങ്ങളുടെ മേധാവികൾ യാത്രാനിരക്കിൽ ഇളവു വേണ്ട കുട്ടികളുടെ വിവരങ്ങളും കോഴ്സിന്റെ വിവരങ്ങളും വ്യക്തമാക്കി ചീഫ് ഓഫീസർക്ക് അപേക്ഷ നൽകണമെന്നും ഇവ പരിശോധിച്ച് യോഗ്യരായവർക്ക് ഡിടിഒ, എടിഒ എന്നിവർ മുഖേന കണ്സഷൻ കാർഡ് നൽകുമെന്നുമാണ് വ്യക്തമാക്കിയിരുന്നത്.
കണ്സഷൻ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായതിനാലാണു നിയന്ത്രണം കൊണ്ടുവന്നതെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. സ്വാശ്രയ, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു കണ്സഷൻ നിഷേധിക്കുന്നുവെന്നാരോപിച്ച് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കെഎസ്ആർടിസി യാത്രാ കണ്സഷൻ വേർതിരിവില്ലാതെ ഇളവു നൽകണം: ഹൈക്കോടതി
02:51 AM Jun 23, 2017 | Deepika.com