കൊച്ചി: ഖനനനിയമം ഭേദഗതി ചെയ്തു സംസ്ഥാന സർക്കാർ വൻതോതിലുള്ള അഴിമതിക്കും പരിസ്ഥിതി നാശത്തിനും വഴിതുറന്നിരിക്കുകയാണെന്നു കെസിബിസി ഐക്യജാഗ്രതാസമിതി. പൊതുസ്ഥലങ്ങളിൽനിന്നും ജനവാസമേഖലയിൽനിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി നൂറിൽനിന്ന് അന്പതു മീറ്ററാക്കുകയും ക്വാറി പെർമിറ്റിന്റെ കാലാവധി മൂന്നിൽനിന്ന് അഞ്ചു വർഷമാക്കുകയും ചെയ്ത നടപടി നിർഭാഗ്യകരമാണ്.
ജനങ്ങളുടെ എതിർപ്പിൽ പ്രവർത്തനം നിർത്തിയിരുന്ന രണ്ടായിരത്തിലേറെ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ബാർ-ക്വാറി മുതലാളിമാരുടെ സമ്മർദത്തിനും പ്രലോഭനങ്ങൾക്കും സന്പൂർണമായി കീഴടങ്ങുന്ന സർക്കാർ നാടിന്റെ നന്മയും സമൂഹത്തിന്റെ സുസ്ഥിതിയും പാടേ അവഗണിച്ചുകൊണ്ടുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്നു.
ജനവാസമേഖലകൾ ക്വാറി ലോബിക്കു യഥേഷ്ടം തുറന്നുകൊടുക്കുന്നത് അപകടമാണ്. ചെറുകിട ക്വാറികളുടെ മറവിൽ തുടർച്ചയായി നടത്തുന്ന ഖനനപ്രവർത്തനങ്ങൾ സംസ്ഥാനത്തെ വൻ പാരിസ്ഥിതിക പ്രതിസന്ധിയിലേക്കു തള്ളിവിടും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾപോലും പിൻവലിച്ചു ക്വാറി ലോബിയെ സഹായിക്കാനുള്ള അമിത താത്പര്യത്തിൽ അഴിമതിക്കുള്ള പച്ചക്കൊടിയാണെന്ന ആരോപണമുണ്ട്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാനുള്ള ആപത്കരമായ നീക്കത്തിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും കെസിബിസി ഐക്യജാഗ്രതാസമിതി പ്രസ്താവനയിൽ പറഞ്ഞു.
ഖനന നിയമഭേദഗതി പരിസ്ഥിതി നശിപ്പിക്കും: കെസിബിസി ഐക്യജാഗ്രതാസമിതി
02:51 AM Jun 23, 2017 | Deepika.com