നെടുങ്കണ്ടം: വാടകയ്ക്കെടുത്ത ലോറി മറിച്ചുവിറ്റ കേസിൽ അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ നാലുപേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടത്തുനിന്നു കടത്തിക്കൊണ്ടുപോയ ലോറി നാഗർകോവിലിലെ വർക്ക്ഷോപ്പിൽനിന്നു കണ്ടെടുത്തു.
മോഷണ സംഘത്തിലെ കണ്ണികളായ മുണ്ടക്കയം വണ്ടംപതാൽ മുതുമരത്തിൽ ഷൈജു കുട്ടപ്പൻ(30), തൊടുപുഴ അകലക്കുന്നം മണലിങ്കൽ മുല്ലൂർ ഷിജി വർഗീസ്(37), കണ്ണൂർ ഇരിട്ടി പടിയൂർ അന്പാട്ട് രമേശ്(45), നാഗർകോവിൽ വണികർ തെരുവിൽ നാഗരാജൻ(41) എന്നിവരാണ് പിടിയിലായത്.
വാഹനമോഷണ സംഘത്തിന്റെ കേരളത്തിലെ പ്രധാന ഇടനിലക്കാരനാണ് രമേശ്. മോഷ്ടിച്ച വാഹനങ്ങൾ രമേശ് നാഗർകോവിലിലെ നാഗരാജന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ എത്തിക്കാറാണ് പതിവ്.
സംഘം ഇതിനകം പതിനഞ്ചോളം വാഹനങ്ങൾ കൊല്ലം, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിൽനിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ വാടകയ്ക്ക് ഓടിക്കുന്നതിനായി നെടുങ്കണ്ടത്ത് എത്തിച്ച കളമശേരി സ്വദേശി ചെറുപറന്പിൽ നസീറിന്റെ ലോറി നെടുങ്കണ്ടം നരിപ്പാറയിൽ ഈപ്പൻ(49), താന്നിമൂട് ബ്ലോക്ക് നന്പർ 264-ൽ ഷാജഹാൻ(40) എന്നിവർ ചേർന്നു രണ്ടാഴ്ചയ്ക്കുമുന്പ് മോഷ്ടിച്ച് ഷൈജുവിനും ഷിജിക്കും അഞ്ചുലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ലോറി കന്പംമേട് അതിർത്തിവഴി തമിഴ്നാട്ടിലേക്ക് കടത്തിയതായി വിവരം ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ വാഹനമോഷണ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ലോറി ചെന്നൈയിൽ വിൽപന നടത്താനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. പിടിയിലായ നാലുപേരുടെ പേരിലും ധാരാളം മോഷണക്കേസുകൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്നും പോലീസ് അറിയിച്ചു. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പന്റെ നേതൃത്തിൽ നെടുങ്കണ്ടം എസ്ഐ സോൾജിമോൻ, സീനിയർ സിപിഒമാരായ കെ. സജികുമാർ, കെ.സി. ഹരികുമാർ, സിപിഒമാരായ യു. ഷെമീർ, കെ.വി. ഷെമീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാടകയ്ക്കെടുത്തു ലോറി വിറ്റ കേസ്: അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ
02:38 AM Jun 23, 2017 | Deepika.com