തലയോലപ്പറമ്പ്: അന്താരാഷ്ട്ര യോഗാ ദിനത്തിലെത്തിയ യോഗ പരിശീലകന്റെ മരണവാര്‍ത്ത ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി . അരയന്‍കാവ് കുട്ടോപറമ്പില് ജോര്‍ജിന്റെ മകന് സോജി ജോര്‍ജിന്റെ (36) മരണവാര്‍ത്തയാണ് ബന്ധുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തിയത്. ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ട്രെയിനില്‍ നിന്നു തെറിച്ചുവീണാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
അന്താരാഷ്ട്രയോഗ പരിശീലകനായ സോജി യോഗാ പരിപാടിക്കായി യൂറോപ്പില്‍ പോകാനുള്ള വിസയ്ക്കുവേണ്ടി കഴിഞ്ഞ 14നാണ് വീട്ടില്‍ നിന്നു കേരള എക്സ്പ്രസില്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്. 15ന് വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് തിരികെ വിളിച്ചെങ്കിലും ലഭിക്കാതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്.
റെയില്‍വേ ശുചീകരണ തൊഴിലാളികളാണു മൃതദേഹം കണ്ടെത്തിയത്. പോക്കറ്റിലുണ്ടായിരുന്ന ബാങ്ക് പാസ് ബുക്കില്‍ നിന്നു ലഭിച്ച ലാൻഡ് നമ്പരിലേക്ക് വിളിച്ച് റെയിൽവേ പോലീസാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. എന്നാൽ, ഹിന്ദി വശമില്ലാത്ത പിതാവ് ജോര്‍ജിന് ആദ്യം കാര്യം മനസിലായില്ല. തുടര്‍ന്ന് ലാന്‍ഡ് ഫോണിലേക്ക് വന്ന നന്പരിൽ തിരിച്ചുവിളിച്ചന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. ഞായറാഴ്ച വരെ റെയില്‍വേ പോലീസ് ബന്ധുക്കളെ പ്രതീക്ഷിച്ച് മൃതദേഹം സൂക്ഷിച്ചെങ്കിലും പിന്നീട് സംസ്ക്കരിച്ചു.
ബുധനാഴ്ചയാണ് ബന്ധുക്കള്‍ മരണവിവരം അറിയുന്നത്. ഉടന്‍ തന്നെ സഹോദരന് സോയി ജോര്‍ജും അടുത്ത ബന്ധുക്കളും സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. റെയില്‍വേ പോലീസ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അവിവാഹിതനായ സോജി വര്‍ഷങ്ങളായി യോഗ പരിശീലകനായി വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതാവ് ആനിയമ്മ.
യോഗാ പരിശീലകന്റെ മരണവാർത്ത നാടിനെ ദുഃഖത്തിലാഴ്ത്തി
02:20 AM Jun 23, 2017 | Deepika.com