കൊച്ചി: ട്രെയിനുകളുടെ പിന്നിൽ ഘടിപ്പിക്കുന്ന ഉപകരണത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു വടുതല സ്വദേശി ആന്റണി ലൂയിസ് ശ്രദ്ധേയനാവുന്നു. ട്രെയിനു പിന്നിലായി പാളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റ് വീൽ, പ്ലാറ്റ് ഫോം വീൽ, സിംഗിൾ ആൾട്ടർനേറ്റർ, റൊട്ടേഷൻ തുടങ്ങിയവ അടങ്ങുന്ന സംവിധാനം മാക്രോപവർ (മെക്കാനിക്കൽ ഇലക്ട്രിക്കൽ പവർ പ്രോജക്ട്) എന്ന പേരിലാണു വികസിപ്പിച്ചിരിക്കുന്നത്.
ഇത് ട്രെയിനിനു പിന്നിൽ കംപാർട്ടുമെന്റ് പോലെ പാളത്തിലൂടെ ഓടുന്ന തരത്തിലായിരിക്കും ഘടിപ്പിക്കുക. ശരാശരി 60-70 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കുകയാണെങ്കിൽ രണ്ട് മെഗാവാട്ട് വൈദ്യുതി ഓരോ മണിക്കൂറിലും ഉത്പാദിപ്പിക്കാൻ കഴിയും. ശേഷി വർധിപ്പിക്കാനായി തയാറാക്കിയ സാങ്കേതിക ഡിസൈനിനായി പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ആന്റണി.
ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി നേരിട്ട് ട്രെയിന്റെ ഊർജാവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കില്ല. കേബിളുകളിലൂടെ സബ്സ്റ്റേഷൻ ഗ്രിഡിലേക്കോ മറ്റേതെങ്കിലും സ്ഥലത്തോ സംഭരിക്കാം. ട്രെയിനിന്റെ എൻജിനിലേക്കു നേരിട്ടു വൈദ്യുതി എത്തിക്കണമെങ്കിൽ സംവിധാനം പുനക്രമീകരിക്കേണ്ടിവരും. അതു സാധ്യവുമാണ്. രൂപരേഖ നവീകരിക്കണമെന്നു മാത്രം.
മറ്റ് ഊർജോത്പാദന സന്പ്രദായങ്ങളെ അപേക്ഷിച്ചു നിർമാണച്ചെലവ് കുറവാണെന്നതിനു പുറമെ പരിസ്ഥിതി സൗഹൃദം കൂടിയാണ് ഈ സംവിധാനമെന്ന് ആന്റണി അവകാശപ്പെടുന്നു. നിലവിൽ രൂപരേഖ മാത്രമേ ആന്റണിക്കു തയാറാക്കാൻ കഴിഞ്ഞിട്ടുള്ളു. പുതിയ സംവിധാനം പൂർണസജ്ജമാക്കാൻ ഒരു കോടി രൂപയെങ്കിലും വേണ്ടിവരും. ട്രെയിനിനു പിന്നിൽ ഘടിപ്പിച്ച് പരീക്ഷണം നടത്താൻ പ്രത്യേക അനുമതിയും ലഭിക്കണം. ഇതിനുള്ള ശ്രമം നടന്നു വരുന്നു.
ഓടുന്ന ട്രെയിനിൽനിന്നു വൈദ്യുതി
02:51 AM Jun 22, 2017 | Deepika.com