തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകണമെന്ന ടൂറിസം വകുപ്പിന്റെ ശിപാർശയിൽ സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. ടൂറിസം വകുപ്പാണു കോവളം കൊട്ടാരം ആർപി ഗ്രൂപ്പിനു കൈമാറാനുള്ള നിർദേശം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചത്.
ഇതിനെ എതിർത്തു റവന്യു വകുപ്പ് ഫയൽ കൊണ്ടുവന്നിരുന്നു. ഇതേത്തുടർന്നു നിയമ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്ന നിർദേശം അംഗീകരിച്ച് വിഷയം മാറ്റിവയ്ക്കുകയായിരുന്നു. കോവളം കൊട്ടാരം ഉൾപ്പെട്ട 63 ഏക്കർ സ്ഥലവും ഏറ്റെടുത്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നിയമം നിലനിൽക്കുന്നതല്ലെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവ കൈവശക്കാരായ ആർപി ഗ്രൂപ്പിനു വിട്ടുനൽകാമെന്നായിരുന്നു ടൂറിസം വകുപ്പിന്റെ ശിപാർശ. കോടതി വിധി വന്നതിനെ തുടർന്നു ഹോട്ടലും സ്ഥലവും ആർപി ഗ്രൂപ്പിന് വിട്ടുനൽകാമെന്ന് നിയമ സെക്രട്ടറിയും നിയമോപദേശം നൽകിയിരുന്നു.
നിയമോപദേശത്തെ എതിർത്തുകൊണ്ടുള്ള കുറിപ്പ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ മന്ത്രിസഭാ യോഗത്തിനു നൽകി. 1970 ൽ സംസ്ഥാന സർക്കാർ ഐടിഡിസിക്കു ഹോട്ടൽ നൽകുമ്പോൾ തന്നെ ഭൂമിയിൽ കൈവശാവകാശം മാത്രമേ നൽകിയിരുന്നുള്ളുവെന്നും കൈമാറ്റം ചെയ്യാൻ അവകാശം നൽകിയിരുന്നില്ലെന്നും റവന്യു മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. മാത്രമല്ല കൊട്ടാരം സംബന്ധിച്ച വിധിയിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സർക്കാരിന്റെ നിയമനിർമാണം ഭരണഘടനാ വിരുദ്ധം എന്നുമാത്രമാണു വിധി. ഈ സാഹചര്യത്തിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനു നഷ്ടപ്പെട്ടിട്ടില്ല. അതു കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയും.
കൊട്ടാരവും മറ്റും ഏറ്റെടുത്ത നിയമം നിലനിൽക്കില്ലെന്ന വിധിയുടെ പശ്ചാത്തലത്തിൽ സ്ഥലം ഉൾപ്പെടെ വിട്ടുകൊടുക്കുന്നതു ശരിയല്ല, ഇതു സർക്കാരിനു വലിയ സാമ്പത്തിക നഷ്ടവും വരുത്തും.
റവന്യു മന്ത്രിയുടെ കുറിപ്പും ടൂറിസം വകുപ്പിന്റെ നിർദേശത്തോടൊപ്പം ചീഫ് സെക്രട്ടറി വായിച്ചു. നിയമോപദേശം കണക്കിലെടുക്കുമ്പോൾ സർക്കാർ കേസുമായി മുന്നോട്ടുപോയിട്ടു കാര്യമില്ലെന്നായിരുന്നു സിപിഎം മന്ത്രിമാരുടെ നിലപാട്. എന്നാൽ, ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാമെന്ന നിലപാടിൽ റവന്യു മന്ത്രിയും മറ്റു സിപിഐ മന്ത്രിമാരും ഉറച്ചുനിന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാതെ വന്നപ്പോൾ നിയമ വകുപ്പ് മന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നു മന്ത്രി മാത്യു ടി. തോമസ് നിർദേശിച്ചു. നിയമ മന്ത്രി എ.കെ. ബാലൻ ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നില്ല.
കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു കൈമാറാനുള്ള ഫയൽ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുമെന്നു ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കോവളം കൊട്ടാരം കൈമാറ്റ ഫയൽ നിയമവകുപ്പിന്റെ പരിഗണനയ്ക്ക്
02:38 AM Jun 22, 2017 | Deepika.com