തൃശൂർ: തൃശൂരിൽ തുടരുന്ന നഴ്സിംഗ് സമരം പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്നു സമരക്കാരുടെ അറിയിപ്പ്. മന്ത്രിതല ചർച്ചയ്ക്കുശേഷം സമരം പൂർണമായും പിൻവലിച്ചെന്ന രീതിയിലാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ, പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ഭാരവാഹികൾ വൈകുന്നേരം പത്രക്കുറിപ്പിൽ അറിയിച്ചു. ഒത്തുതീർപ്പിലേക്കു നീങ്ങാത്തപക്ഷം സമരം സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം.
തൃശൂരിലെ എട്ടു സ്വകാര്യ ആശുപത്രികളിലെ സമരമാണ് ഒത്തുതീർപ്പിലെത്തിയത്. ഇതേസമയം, 27നു നടക്കുന്ന വ്യവസായ ബന്ധ സമിതി(ഐആർസി) യോഗത്തിൽ സംസ്ഥാനത്തെ നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്തു ശമ്പളവർധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു പരിഹാരം കാണുമെന്നാണ് മന്ത്രിമാരായ എ.സി. മൊയ്തീനും, വി.എസ്. സുനിൽകുമാറും അറിയിച്ചത്. ഈ ചർച്ചയിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുമെന്നും പറഞ്ഞു.
ആശുപത്രികളിൽ മിന്നൽപണിമുടക്ക് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. നിയമപരമായി നോട്ടീസ് നല്കിയശേഷം മാത്രമേ ആശുപത്രികളിൽ സമരപരിപാടികൾ നടത്താവൂ എന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി സുനിൽകുമാർ വ്യക്തമാക്കി. തിരുവനന്തപുരത്തു നടന്ന മന്ത്രിതല ചർച്ചയിൽ മിനിമം വേതനം സംബന്ധിച്ച് തീരുമാനമുണ്ടായില്ലെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു. ജില്ലയിലെ ഏതാനും ആശുപത്രികൾ ഇടക്കാലാശ്വാസം നല്കാമെന്നു സമ്മതിച്ചിട്ടുണ്ടെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ(കെപിഎച്ച്എ) ഭാരവാഹികൾ അറിയിച്ചത്.
സമരം പൂർണമായി പിൻവലിച്ചില്ലെന്ന് യുഎൻഎ
02:27 AM Jun 22, 2017 | Deepika.com