നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണവുമായെത്തിയ യാത്രക്കാരനെ കസ്റ്റംസ് എയർ ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. കോഴിക്കോട് അടിവാരം പറമ്പത്ത് മുജീബ് ആണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ദുബായിൽ നിന്നു നെടുന്പാശേരിയിലേക്കു വന്ന ഇ-072 ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ എത്തിയത്. 1.165 കിലോഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തിൽ ഏഴ് കഷണങ്ങളായിട്ടാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസിനു സംശയം തോന്നിയതിനാൽ ലഗേജ് വിശദമായി പരിശോധിപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇവ വെള്ളി കളർ ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു.
വിമാനത്താവളത്തിലെത്തുമ്പോൾ കൈപ്പറ്റാൻ ആളു വരുമെന്ന് പറഞ്ഞ് ദുബായിലെ ഒരു സുഹൃത്ത് കൈമാറിയതാണ് ഈ പൊതിയെന്നും സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പ്രതി കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. കസ്റ്റംസ് അഡീഷണൽ കമ്മീണർ എസ്. അനിൽകുമാർ, അസി. കമ്മീഷണർമാരായ കെ.പി. ശിവദാസ്, ഇ.വി. ശിവരാമൻ, റോമി എൻ. പൈനാടൻ, സൂപ്രണ്ടന്റുമാരായ ആർ. ലത, ജി.എൻ. ലക്ഷ്മി നാരായണൻ, കെ.പി. മജീദ്, കെ. ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
പത്ത് ദിവസം: പിടികൂടിയത് ഒരു കോടിയുടെ സ്വർണം
നെടുമ്പാശേരി: കഴിഞ്ഞ പത്തു ദിവസത്തിനിടെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു മാത്രം കസ്റ്റംസ് പിടികൂടിയത് ഒരു കോടിയിലേറെ രൂപയുടെ സ്വർണം. മൂന്നു കേസുകളിലാണ് ഇത്രയും രൂപയുടെ സ്വർണം പിടികൂടിയതെന്നത് വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന സ്വർണക്കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഇന്നലെ പിടികൂടിയ 34 ലക്ഷം രൂപയുടെ സ്വർണത്തിനു പുറമെ കഴിഞ്ഞ 18ന് ഷാർജയിൽനിന്നെത്തിയ തൃശൂർ സ്വദേശി അബ്ദുൾ മുത്തലിബിന്റെ ബാഗിൽ നിന്ന് 1.200 കിലോ സ്വർണം പിടികൂടിയിരുന്നു. ലഗേജിനകത്ത് പത്ത് പെർഫ്യൂം ബോട്ടിലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കേസുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് മുതൽക്കൂട്ടായത് ഏകദേശം 35 ലക്ഷം രൂപയുടെ സ്വർണമാണ്. സ്വർണ ബിസ്റ്റക്കറ്റ് ചെറുകഷണങ്ങളാക്കിയാണ് പെർഫ്യൂമിനുള്ളിലാക്കി കൊണ്ടുവന്നത്.
കഴിഞ്ഞ 11ന് മലേഷ്യയിൽ സ്ഥിരതാമസമാക്കിയ മധുര സ്വദേശി ചിദംബരം ഷെട്ടിയാരുടെയും മറ്റു രണ്ടു കുടുംബാംഗങ്ങളുടെയും പക്കൽ നിന്ന് 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ഇയാൾക്കൊപ്പം കസ്റ്റംസിന്റെ പിടിയിലായത് സ്വന്തം മാതാവും അമ്മായിയുമാണ്. മലേഷ്യയിൽനിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ദിവസംതന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമായാണ് ഈ സംഘവും എത്തിയത്. ചോദ്യം ചെയ്യലിൽ ഇവർ സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസിന് വ്യക്തമായി.
സ്വർണം കടത്ത് വ്യാപകമെന്ന സൂചന ലഭിച്ചതോടെ കസ്റ്റംസ് വിഭാഗം വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ലഗേജുകളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്നാൽ പിടിക്കപ്പെടുന്നവർക്ക് അപ്പോൾതന്നെ ജാമ്യം ലഭിക്കുന്നതാണ് എത്രവട്ടം പിടിക്കപ്പെട്ടാലും ഇവർ സ്വർണക്കടത്തിൽനിന്നു പിൻമാറാതിരിക്കാൻ കാരണം.
നെടുന്പാശേരി വിമാനത്താവളത്തിൽ 1.165 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
02:27 AM Jun 22, 2017 | Deepika.com