തിരുവനന്തപുരം: തൊഴിൽ സാഹചര്യവും വേതന വ്യവസ്ഥയും പരിശോധിച്ചു തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്താൻ നിർദേശിക്കുന്ന കരടു തൊഴിൽ നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി.
തൊഴിലാളികൾക്കു വേതനം ബാങ്ക് വഴി നൽകാൻ നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ചു വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തുന്ന "വേതന സുരക്ഷാ പദ്ധതി’ സംസ്ഥാന വ്യാപകമാക്കും. എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പുവരുത്തും. എല്ലാ മേഖലയിലെയും തൊഴിലാളികൾക്കു സാമൂഹിക സുരക്ഷയും ഉറപ്പാക്കും. വ്യവസായ ബന്ധ സമിതികൾ വ്യാപിപ്പിക്കും.
സംസ്ഥാന വ്യാപകമായി വേതന സുരക്ഷാ പദ്ധതി നടപ്പാക്കും. ലേബർ ഇന്റലിജന്റ്സ് സെൽ രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന മേഖലകളിൽ ഫെയർ വേജസ് നടപ്പാക്കും. പ്ലാന്റേഷൻ മേഖലയിൽ ശക്തമായ ഇടപെടൽ നടത്തും.
വിദേശരാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തുന്നതിന് ഒഡെപെക് വഴി ഏകജാലകസംവിധാനം ഏർപ്പെടുത്തും. വിദേശ തൊഴിലന്വേഷകർക്ക് ഓണ്ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പാക്കും. തൊഴിലിടങ്ങളിൽ ശുചിമുറികളും വിശ്രമമുറികളും നിർബന്ധമാക്കും. സ്ത്രീ തൊഴിലാളികൾക്ക് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ശമ്പളത്തോടു കൂടിയ പ്രസവാവധി നൽകും. സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ ആരോഗ്യകരമായ ഒരു തൊഴിൽ സംസ്കാരം പരിപോഷിപ്പിക്കുന്നതിനായി തൊഴിലുടമ-തൊഴിലാളി ബന്ധം ഉൗട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ നയം തയാറാക്കിയിരിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളി സുരക്ഷയും ഉറപ്പാക്കും. ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും.
അടിസ്ഥാന വർഗത്തിന്റെയും വ്യവസായ സമൂഹത്തിന്റെയും ഇഴചേർന്ന മുന്നേറ്റവും സംസ്ഥാനത്തിന്റെ സാമൂഹിക- സാമ്പത്തിക വളർച്ചയും മുന്നിൽ കണ്ടുള്ള നയമാണ് തൊഴിൽ നൈപുണ്യം വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവരുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടേതുമുൾപ്പെടെ സാമൂഹിക- സാമ്പത്തിക സുരക്ഷ പുതിയ തൊഴിൽ നയം വഴി ഉറപ്പാക്കും. ഗാർഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബർ ബാങ്ക് നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചുമട്ടു തൊഴിലാളി മേഖലയിലെ തർക്കങ്ങൾ ഒഴിവാക്കാൻ ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും.
നിലവിൽ വ്യവസായ ബന്ധ സമിതികൾ ഇല്ലാത്ത കാർഷികം, വിവരസാങ്കേതികം, മത്സ്യ സംസ്കരണം തുടങ്ങിയ കൂടുതൽ മേഖലകളിലേക്കു വ്യവസായ ബന്ധ സമിതികളുടെ പ്രവർത്തനം വ്യാപിപിക്കും.
ഐടി മേഖലയിൽ തൊഴിൽ വകുപ്പ് ആരംഭിച്ച സ്വയം സാക്ഷ്യപ്പെടുത്തൽ പദ്ധതി പോരായ്മകൾ പരിഹരിച്ച് ഇതര മേഖലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. സെല്ലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മികച്ച തൊഴിൽ സൗഹൃദ സംരംഭങ്ങളെ കണ്ടെത്തും. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിക്കും. തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള പരിശോധനകൾക്ക് സ്വീകരിക്കേണ്ടതായ നടപടിക്രമങ്ങൾ ഏകോപിപ്പിച്ച് മാന്വൽ തയ്യാറാക്കും. തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുന്നതിനും സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉതകുന്ന നടപടികൾ കൈെക്കാള്ളും.
നിയമപ്രകാരം പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തും. സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഒരു ക്രഷ് സെസ് നടപ്പിൽ വരുത്തും. സ്ത്രീ തൊഴിലാളികൾക്ക് മതിയായ യാത്രാ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും അധിക സമയ വേതനവും ആഴ്ച അവധി, വിശ്രമ ഇടവേള, എന്നിവ ഉറപ്പാക്കുന്നതിനും ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിപ്പിട സൗകര്യം നിർബന്ധമാക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്ത 50-65 പ്രായപരിധിക്കുള്ളിലുള്ള മുതിർന്ന പൗരന്മാർക്കും ’നവജീവൻ’ എന്ന പേരിൽ സമഗ്ര തൊഴിൽ-പുനരധിവാസ പദ്ധതി ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റവന്യു വില്ലേജുകളിലേയും തൊഴിലാളികൾക്കു പരിരക്ഷ ലഭിക്കുംവിധം സംസ്ഥാന വ്യാപകമായി ഇഎസ്ഐ സ്കീം നടപ്പാക്കുമെന്നും തൊഴിൽ നയത്തിൽ പറയുന്നു.
കരട് തൊഴിൽ നയം മന്ത്രിസഭ അംഗീകരിച്ചു; തൊഴിലാളികളുടെ കുറഞ്ഞ വേതനം 600 രൂപയാകും
02:27 AM Jun 22, 2017 | Deepika.com