കൊച്ചി: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ പങ്കെടുത്ത സിബിഎസ്ഇ വിദ്യാർഥികളുടെ എണ്ണം 18 ശതമാനത്തിൽ താഴെയാണെങ്കിലും ആദ്യത്തെ 5000 സീറ്റുകളിൽ പകുതിയോളം സീറ്റുകൾ നേടിയ അവരുടെ പ്രകടനം അഭിനന്ദനാർഹമാണെന്നു കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള സൗജന്യങ്ങളോടെയാണ് 85 ശതമാനം വരുന്ന സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ 50 ശതമാനത്തോളം സീറ്റുകൾ കരസ്ഥമാക്കിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ പ്രസ്താവനയിൽ പറഞ്ഞു.
54,604 എൻജിനിയറിംഗ് സീറ്റുകളുള്ള കേരളത്തിൽ 44,659 സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 15,888 ആയിരുന്നു സിബിഎസ്ഇ വിദ്യാർഥികളുടെ എണ്ണം. ഒരു ഗ്രേസ് മാർക്കുമില്ലാതെ ആദ്യ 5,000 സീറ്റിൽ 2,280 സീറ്റുകൾ സിബിഎസ്ഇ വിദ്യാർഥികൾ കരസ്ഥമാക്കി. എൻജിനിയറിംഗ് കോളജുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡ്രോപ്പ്ഔട്ട് വർധിക്കാനുള്ള കാരണം അനർഹരായവർ പ്രവേശനം നേടുന്നതാണ്. ഈ പ്രത്യേക സാഹചര്യം ഒഴിവാക്കി എല്ലാവർക്കും നീതി ലഭിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കേണ്ടത് കേരളത്തിലെ വിദ്യാഭ്യാസ സംരക്ഷണത്തിന് അനിവാര്യമാണെന്നും ഇബ്രാഹിംഖാൻ പറഞ്ഞു.
സിബിഎസ്ഇ വിദ്യാർഥികളുടെ വിജയം അഭിനന്ദനാർഹം: മാനേജ്മെന്റ് അസോ.
02:14 AM Jun 22, 2017 | Deepika.com