കേരളത്തിന്റെ സാമൂഹികവികസന രംഗത്തു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഫാ.മാത്യു വടക്കേമുറിയുടെ അഞ്ചാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലിയും ഈ വർഷമാണ്.
കേരളത്തിലെ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന ചരിത്രത്തെ രണ്ടു കാലഘട്ടമായി തിരിക്കാം. വടക്കേമുറിയച്ചനു മുമ്പും പിമ്പും എന്നതാണ് ആ തരംതിരിവ്. ദാനധർമ പ്രവർത്തനങ്ങളുടെ മേഖലയിൽ നിന്നു സാമൂഹിക വികസന സ്ഥാപനങ്ങളെ സാമൂഹിക ഇടപെടലുകളുടെ വഴിയിലേക്കു നയിക്കുക എന്ന ചരിത്രദൗത്യം നടത്തിയതു വടക്കേമുറിയച്ചനാണ്. സമൂഹത്തിലെ പാവങ്ങളുടെ പക്ഷം ചേർന്നായിരിക്കണം വികസനം എന്നു നിരന്തരം വാദിക്കുകയും അതിനാവശ്യമായ പരീക്ഷണങ്ങളിൽ അദ്ദേഹം നിരന്തരം ഏർപ്പെടുകയും ചെയ്തു.
അച്ചന്റെ സാമൂഹിക പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സെമിനാരി കാലഘട്ടം മുതൽതന്നെ ആരംഭിച്ചു. 1962-ൽ ആരംഭിച്ച പൗരോഹിത്യ ജീവിത കാലഘട്ടമുടനീളം അദ്ദേഹം ഒരു സജീവ സാമൂഹിക പ്രവർത്തകനായിരുന്നു. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി, മലനാട് ഡവലപ്മെന്റ് സൊസൈറ്റി, ഇൻഫാം തുടങ്ങിയ സാമൂഹിക വികസന കർഷക പ്രസ്ഥാനങ്ങളിലൂടെ അച്ചൻ ഗ്രാമീണ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ടു. വെള്ളം, ഊർജോത്പാദനം, കാർഷിക വിഭവങ്ങളുടെ ഉത്പാദനം, മൂല്യവർധന, വിപണനം തുടങ്ങിയ വിവിധ മേഖലകളിൽ നിർണായക ഇടപെടലുകൾ അദ്ദേഹം നടത്തി.
വ്യത്യസ്തനായ ഒരു പുരോഹിതനായിരുന്നു അദ്ദേഹം. തനതായ ജീവിതശൈലിയും മൂല്യങ്ങളും അദ്ദേഹത്തെ വേറിട്ടുനിർത്തി. സ്വാശ്രയകുടുംബങ്ങൾക്കും ഗ്രാമങ്ങൾക്കും സമൂഹത്തിനുംവേണ്ടി അച്ചൻ ചിന്തിച്ചു, പ്രയത്നിച്ചു. പുത്തൻ പ്രവണത അദ്ദേഹം രൂപീകരിച്ചു. പുതിയ ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും മുൻകൈയെടുത്തു. സാഹസികമായ പല ദൗത്യങ്ങളും അദ്ദേഹം ഏറ്റെടുത്തു വിജയിപ്പിച്ചു. അടിസ്ഥാന ക്രൈസ്തവമൂല്യങ്ങൾ ജീവിതത്തിൽ കാത്തുസൂക്ഷിച്ചു. നല്ലകാര്യങ്ങൾ ചെയ്തവരെയും പരീക്ഷിച്ചവരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു, അംഗീകരിച്ചു. പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചു, പ്രചരിപ്പിച്ചു.
സമയബന്ധിതമായ പ്രവർത്തനങ്ങൾകൊണ്ട് പുതിയ മാതൃകകൾ സൃഷ്ടിച്ചു. തൊണ്ണൂറു ദിവസംകൊണ്ട് പന്പാനദിക്കു കുറുകെ പാലം പണിതതും 11 മാസംകൊണ്ട് മലനാട് ഡെയറി പ്ലാന്റ് പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചതും കാളകെട്ടി- കോരുത്തോട് റോഡ് നാലായിരം പേരെ പണിക്കിറക്കി സമയബന്ധിതമായി പൂർത്തിയാക്കിയതും അമൽജ്യോതി എൻജിനിയറിംഗ് കോളജ് അനുവാദം വാങ്ങി പ്രവർത്തനസജ്ജമാക്കിയതും ഇതിനായി എഐസിടിഇക്കെതിരേ സുപ്രീംകോടതിയിൽ കേസ് നടത്തി സ്വാശ്രയ കോളജിന് അനുമതി നേടിയെടുത്തതുമെല്ലാം അച്ചന്റെ ഇച്ഛാശക്തിയുടെയും പ്രവർത്തനമികവിന്റെയും ഏതാനും ഉദാഹരണങ്ങൾ മാത്രം.
കാൽനൂറ്റാണ്ട് മുന്നിൽക്കണ്ടു കേരളത്തിൽ മഴവെള്ളസംഭരണം 1980-കളിൽതന്നെ പ്രചരിപ്പിച്ചതും വടക്കേമുറിയച്ചനായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ബയോഗ്യാസ് പ്ലാന്റ് പ്രചരിപ്പിച്ചതിന്റെ പ്രത്യേക പുരസ്കാരം അച്ചനെ തേടിവന്നു. തേൻ സംസ്കരണത്തിന്റെ സാധ്യതകൾ അദ്ദേഹം കേരളസമൂഹത്തിനു പകർന്നുനൽകി. ചുരുക്കത്തിൽ ഗ്രാമീണ മേഖലയുടെ സമസ്ത തലങ്ങളിലും അച്ചന്റെ കരസ്പർശം കാണാൻ കഴിയും.
ചൂഷണത്തിനും ഇടനിലക്കാരുടെ കൊള്ളയ്ക്കും വഴങ്ങാതെ കർഷകർ സ്വന്തം കാലിൽ നിന്നു പ്രവർത്തിക്കണം എന്നത് അച്ചന്റെ ചിരകാല സ്വപ്നമായിരുന്നു. കാർഷികരംഗത്തെ അച്ചന്റെ ഇടപെടലുകൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു. പ്രശ്നങ്ങൾ സർക്കാരിനെക്കൊണ്ടു പരിഹരിച്ചെടുക്കുന്നതിനൊപ്പം ക്രിയാത്മക നടപടികളിലൂടെ സ്വയം പരിഹാരം കാണാനും അദ്ദേഹം കർഷകരെ പഠിപ്പിച്ചു. പാൽ വിൽക്കുന്പോൾ അളന്നെടുക്കുന്നതിനു പകരം തൂക്കിയെടുക്കുക എന്ന ആശയം അച്ചൻ പ്രാവർത്തികമാക്കിയതായിരുന്നു. ആ പരിഷ്കാരം ഇന്നു മിൽമ ഏറ്റെടുത്ത് നടപ്പാക്കിയിരിക്കുന്നു എന്നതു സന്തോഷകരംതന്നെ.
അതുപോലെ കുട്ടനാട്ടിലെ നെല്ല് ഗവൺമെന്റിനെക്കൊണ്ടു സംഭരിപ്പിച്ചു കർഷകർക്കു നെല്ലിന്റെ മാർക്കറ്റ് ഉറപ്പാക്കിയതും വടക്കേമുറിയച്ചന്റെ ആശയവും പരിശ്രമവുമാണെന്ന് അധികമാർക്കും അറിയാമെന്നു തോന്നുന്നില്ല. ഇടുക്കി ജില്ലയിൽ കുരുമുളക് സംഭരണരംഗത്ത് കൊണ്ടുവന്ന പരിഷ്കാരത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്.
കേരളത്തിലെയും ഇന്ത്യയിലെയുംതന്നെ സമകാലിക സംഭവവികാസങ്ങൾ അച്ചന്റെ വേർപാടിനെ ഓർമിപ്പിക്കുന്നു. കാർഷിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ കർഷകർക്കു വേണ്ടി ആർജവത്തോടെ സംസാരിക്കാൻ ആരുമില്ല. റബർ തുടങ്ങിയ കാർഷിക വിളകളുടെ വിലത്തകർച്ച രൂക്ഷമായിരിക്കുന്നു. 2002 കാലഘട്ടത്തിൽ റബറിന്റെ വിലയിടിഞ്ഞ സന്ദർഭത്തിൽ വില ഉയർത്താൻ അച്ചൻ നടത്തിയ പരിശ്രമങ്ങൾ ഈയവസരത്തിൽ സ്മരണീയമാണ്. ഇറക്കുമതി കോൽക്കത്ത തുറമുഖംവഴി മാത്രമാക്കാൻ ഗവൺമെന്റിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാനും അതുവഴി റബർവില ഒരുപരിധിവരെ പിടിച്ചുനിർത്താനും അച്ചനു സാധിച്ചു. വടക്കേമുറിയച്ചനെ സമൂഹം വേണ്ടപോലെ മനസിലാക്കിയോ എന്നു സംശയിക്കുന്നു.
രാഷ്ട്രീയ താത്പര്യങ്ങളില്ലാതെ കർഷകരെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്താൻ യത്നിക്കുകയും ചെയ്ത വടക്കേമുറിയച്ചന്റെ അഭാവം ഇന്നു ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിവിധ കാർഷിക പ്രശ്നങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുന്ന കർഷകസമൂഹം ആ അസാന്നിധ്യം ശരിക്കും അനുഭവിക്കുന്നു. 1962 മുതൽ 2012-ൽ വാഹനാപകടത്തിൽ മരിക്കുന്നതുവരെ താൻ ജീവിക്കുന്ന പൊതുസമൂഹത്തിനായി സ്വയം അർപ്പിക്കുകയായിരുന്നു ആ പൗരോഹിത്യ ജീവിതം.
അച്ചൻ കാലയവനികക്കപ്പുറത്തേക്ക് മടങ്ങിയെങ്കിലും അച്ചന്റെ ഓർമകൾ കേരളസമൂഹത്തിൽ ഇന്നും ജീവിക്കുന്നു. സമർപ്പിത ജീവിതങ്ങളെ സ്മരിക്കുന്നതു പരിഷ്കൃത സമൂഹത്തിന്റെ സ്വഭാവമാണ്. വടക്കേമുറിയച്ചന്റെ ഓർമകൾ നിലനിർത്താൻ അച്ചന്റെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പഴയ സഹപ്രവർത്തകരും ചേർന്നു ഫാ.മാത്യു വടക്കേമുറി സ്മാരക ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സാമൂഹിക വികസനരംഗത്തു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരെ കണ്ടെത്തി വർഷംതോറും ഫാ. വടക്കേമുറി സ്മാരക അവാർഡ് നൽകിവരുന്നു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇത്തവണ മൂന്നുപേരെയാണ് അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്. ജോബി ജോസ് കോതമംഗലം, ഹോപ്സ് ഫൗണ്ടേഷൻ കണ്ണൂർ, ദർശന ഓട്ടോസ് കോട്ടയം എന്നിവരാണ് അവാർഡിന് അർഹരായത്.
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുമായി സമൂഹത്തിനു സ്വയം സമർപ്പിച്ച് ഇവിടെ ജീവിച്ചുമടങ്ങിയ വടക്കേമുറിയച്ചനെപ്പോലുള്ള ഒരാൾക്കുവേണ്ടി കേരളസമൂഹം ഇനി എത്രനാൾ കാത്തിരിക്കേണ്ടിവരും?
പി.കെ. കുര്യൻ
(വേൾഡ് ബാങ്ക് കൺസൾട്ടന്റാണു ലേഖകൻ)
വടക്കേമുറിയച്ചൻ: ഒരു ഓർമക്കുറിപ്പ്
01:59 AM Jun 22, 2017 | Deepika.com