കൊച്ചി: പോലീസ് സേനയെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രിക്കു സാധിക്കില്ലെങ്കിൽ തങ്ങൾ അതിനു തയാറാണെന്നു സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. പുതുവൈപ്പിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു സിപിഐയുടെ യുവജനവിഭാഗമായ എഐവൈഫിന്റെ നേതൃത്വത്തിൽ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമമെങ്കിൽ സംസ്ഥാന സർക്കാരിനു നിരാശപ്പെടേണ്ടിവരും. സമരക്കാരെ മർദിച്ച ഡിസിപി യതീഷ് ചന്ദ്ര കമ്യൂണിസ്റ്റ് വിരുദ്ധനാണ്. അത്തരക്കാരനെ സംരക്ഷിക്കേണ്ട കാര്യമില്ല. ഡിസിപി യതീഷ് ചന്ദ്രയെ പുള്ളികുത്തി നിർത്തിയിരിക്കുന്ന പ്രതിയെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മുന്‍പൊരിക്കൽ പ്രസ്താവിച്ചത്.
ഇയാളെ ലോ ആൻഡ് ഓർഡറിൽ നിയമിക്കരുതെന്നു മുന്‍പൊരു ഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ സർക്കാർ എന്തിനു സംരക്ഷിക്കണമെന്നും ജനങ്ങളെ അടിച്ചമർത്താൻ ലൈസൻസ് കൊടുത്തത് ആരാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടോയെന്ന് അറിയാൻ ജനങ്ങൾക്കു താത്പര്യമുണ്ട്. മുഖ്യമന്ത്രിക്ക് പോലീസിനെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതു വ്യക്തമാക്കണം. നൂറോ ഇരുനൂറോ പേരെ ബലി നൽകിയിട്ടായാലും പോലീസിന്റെ ഇത്തരം തെറ്റായ നടപടികൾ അവസാനിപ്പിക്കാൻ സിപിഐ മുന്നിൽ നിൽക്കും. ഇതിനാരുടെയും ലൈസൻസ് തങ്ങൾക്കാവശ്യമില്ലെന്നും പി. രാജു പറഞ്ഞു.
പുതുവൈപ്പിൽ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിങ്ങനെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നു പ്രതിഷേധം. സമരം നടത്തിയ പ്രദേശവാസികൾക്കെതിരേയും എഐവൈഎഫ് മാർച്ചിനുനേരേയും നരനായാട്ടാണു യതീഷ് ചന്ദ്ര നടത്തിയത്. സ്ത്രീകളെയും കുട്ടികളെയും വരെ മൃഗീയമായി മർദിച്ചു. ഇത് ഇടതുപക്ഷനയത്തിനു വിരുദ്ധമാണെന്നു പി. രാജു പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് മനോജ് കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുണ്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം. ദിനകരൻ, കെ.എൻ. സുഗതൻ, ഇ.കെ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. സിപിഐ മണ്ഡലം കമ്മി റ്റി ഓഫീസിൽനിന്നു തുടങ്ങിയ മാർച്ച് കമ്മീഷണർ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
ഉന്തുംതള്ളും നടക്കുന്നതിനിടെ എഐവൈഎഫ് പ്രവർത്തർ കൊടി ഉപയോഗിച്ച് പോലീസിനെ അടിക്കാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനു വഴിയൊരുക്കി. എഐവൈഎഫ് നേതാക്കളായ പി.കെ. രാജേഷ്, രാജേഷ് കാവുങ്കൽ, വി.എസ്. സുനിൽകുമാർ, ആൽവിൻ സേവ്യർ, ടി.എം. ഷെനിൻ, പി.എ. നവാസ്, അസ്ലഫ് പാറേക്കാടൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
പുതുവൈപ്പിലെ പോലീസ് അതിക്രമം: മുഖ്യമന്ത്രിക്കാവില്ലെങ്കിൽ പോലീസിനെ തങ്ങൾ നിലയ്ക്കുനിർത്താമെന്നു സിപിഐ
01:00 AM Jun 21, 2017 | Deepika.com