തൃശൂർ: ഒരു മാസത്തിനിടെ ഐആർസിടിസി ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും രണ്ടാമതും പണിമുടക്കി. ടിക്കറ്റ് ബുക്കിംഗും കാൻസലേഷനും മുടങ്ങിയതോടെ ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് വെബ് പോർട്ടലും റെയിൽ കണക്ട് ആപ്ലിക്കേഷനും ഒരുമിച്ചു നിശ്ചലമായത്. "അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇ-ടിക്കറ്റിംഗ് സർവീസ് ലഭ്യമല്ല, അല്പസമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക' എന്ന സന്ദേശമാണ് ഡൗണ്‍ടൈം മെസേജ് എന്ന പേരിൽ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മണിക്കൂറുകളോളം ഈ നില തുടർന്നു. ഡാറ്റ റിട്രീവ് ചെയ്യാൻ കഴിയുന്നില്ലെന്ന സന്ദേശം നൽകി ആപ്പും പണിമുടക്കി. ഓണ്‍ലൈൻ സർവീസുകൾ ലഭ്യമല്ലാതായതോടെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകളിൽ വലിയ നിരകൾ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞമാസം 24ന് ഇതേപോലെ വെബ്സൈറ്റും ആപ്പും ഒരുമിച്ച് നിശ്ചലമായിരുന്നു. ആറു മണിക്കൂറിനു ശേഷമാണ് അന്ന് സർവീസുകൾ പുനഃസ്ഥാപിക്കാനായത്.
റെയിൽവേ മന്ത്രി സുരേഷ് പ്രഭുവും ഇന്ത്യൻ റെയിൽവേയുടെ ഒഫീഷ്യൽ ഹാൻഡിലും ട്വിറ്ററിൽ സജീവമായതിനാൽ യാത്രക്കാരിൽ പലരും പരാതിയുമായി ട്വിറ്ററിലെത്തി. പകൽസമയത്ത് എന്തുകൊണ്ടാണ് സൈറ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്ന ചോദ്യവുമായി ഒട്ടേറെ ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. റെയിൽവേയുടെ വിശദീകരണമൊന്നും വന്നിട്ടില്ല. പോർട്ടൽ പ്രവർത്തനരഹിതമാക്കിക്കൊണ്ട് ഡൽഹിയിലുള്ള പ്രധാന സെർവറുകൾ ഡൗൺ ആകുന്നതു പതിവാകുന്നതായി അനൗദ്യോഗിക വിവരമുണ്ട്.
ഐആർസിടിസി പോർട്ടലിന് മൂന്നു കോടി രജിസ്റ്റേഡ് ഉപയോക്താക്കളാണുള്ളത്. ദിവസേന അഞ്ചരമുതൽ ആറു ലക്ഷം വരെ ടിക്കറ്റുകൾ ഓണ്‍ലൈനിൽ ബുക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതാനും മണിക്കൂറുകൾ വെബ്സൈറ്റ് നിശ്ചലമായാൽ പതിനായിരക്കണക്കിനു യാത്രക്കാർക്കു ബുദ്ധിമുട്ടാകും. സാധാരണ എല്ലാ ദിവസവും അർധരാത്രിയോടെയാണ് മെയിന്റനൻസ് ജോലികൾക്കായി ഐആർസിടിസി സെർവറുകൾ ഷട്ട് ഡൗണ്‍ ചെയാറുള്ളത്.
വി.ആർ. ഹരിപ്രസാദ്
വെബ്സൈറ്റ് വീണ്ടും പണിമുടക്കി; ട്രെയിൻ യാത്രക്കാർ വലഞ്ഞു
01:00 AM Jun 21, 2017 | Deepika.com